പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Monday, January 24, 2011

ലിസി ഹോസ്പിറ്റലിലെ ചായ


ശബ്ദഗാംഭീര്യം കൊണ്ട് അനുഗ്രഹീതനും മറ്റുള്ളവരുടെ കേള്‍വിയെ സഹനത്തിന്റെ ബാലികേറാമലയിലെത്തിക്കാന്‍ കഴിവുള്ളവനുമായ അബൂബക്കര്‍. തോറബോറയിലെ പോരാളികളുടെ ഇടയിലേക്ക് അവസാനമായി കടന്നുവന്ന വിരുതനാണ് ഈ കഥാനായകന്‍.
ഈ പോരാളി ബിരുദപഠനത്തിന്റെ(കോളജില്‍ പോവുന്നു എന്നേ അര്‍ഥമുള്ളൂ. പഠനമെന്നു കേട്ട് ആരും നെറ്റി ചുളിക്കേണ്ട)തിരക്കില്‍ കഴിയുന്ന കാലം. എറണാകുളവുമായി അധികം ദൂരയല്ലാത്ത കലാലയമായിരുന്നു പോരാളിയുടെ യുദ്ധഭൂമി.
അങ്ങനെയൊരു ദിവസമാണ് അടിയന്തരമായി രക്തം ആവശ്യമുണ്ടെന്ന അപേക്ഷയുമായി എറണാകുളം ലിസി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന ഒരു രോഗിയുടെ ബന്ധുക്കള്‍ യുദ്ധഭൂമിയിലെത്തുന്നത്. അത്ര പെട്ടെന്നൊന്നും ലഭ്യമല്ലാത്ത ഒ നെഗറ്റീവ് ഗ്രൂപ്പാണ് ആവശ്യം. നിഷേധാത്മക സ്വഭാവമുള്ള നമ്മുടെ പോരാളി മാത്രമാണ് കോളജിലെ ഏക ഒ നെഗറ്റീവ് ഗ്രൂപ്പുകാരനും. എന്നാല്‍ മുമ്പ് രക്തം കൊടുത്തിട്ടില്ലാത്തതിനാല്‍ കൊടുക്കണോ വേണ്ടയോ എന്ന ശങ്ക തീരുന്നുമില്ല.
കൂട്ടുകാര്‍ പലവിധത്തിലും പ്രലോഭനം നടത്തുകയാണ്. ഒരുവന്‍ പറഞ്ഞു.. ''ഡാ, ലിസി ഹോസ്പിറ്റലില്‍ നിറയെ സുന്ദരക്കുട്ടികളാണ്.'' '' സൗന്ദര്യം തുളുമ്പുന്ന അവിവാഹിതരായ എത്രയെത്ര നഴ്‌സുമാര്‍'' രണ്ടാമന്‍ ഒന്നാമനെ പിന്താങ്ങി. പോരാളിയുടെ മനസ് ചഞ്ചലപ്പെട്ടു തുടങ്ങി. ഇതു കണ്ട മൂന്നാമന്റെ വകയായിരുന്നു അടുത്ത പ്രലോഭനം. രക്തം എടുക്കാനെത്തുന്ന നഴ്‌സിനോട് പത്തുമിനിറ്റോളം സമയം പഞ്ചാരയടിക്കാം. പോരാത്തതിന് രക്തദാനത്തിനു ശേഷം തണുത്ത ജ്യൂസ്, ബിസ്‌ക്കറ്റ് അങ്ങിനെ വിഭവങ്ങള്‍ വേറെയും.
ശൂൂൂൂൂൂൂൂ..... ബലൂണില്‍ നിന്ന് കാറ്റു പോവുന്നതിനേക്കാള്‍ വേഗത്തില്‍ പോരാളിയുടെ മനസ് മാറി. വാ ഇന്നു രക്തം കൊടുത്തിട്ടേ ഉള്ളൂ ബാക്കി കാര്യം. പോരാളി മുന്നിലിറങ്ങി നടന്നു.
പോരാളി ബ്ലഡ് ബാങ്കിനു മുമ്പിലെത്തി. പലവിചാരങ്ങളാല്‍ നെഞ്ച് പടാപടാ മിടിക്കുന്നു. കൂട്ടൂകാര്‍ പകര്‍ന്നു നല്‍കിയ ആശയാണ് നെഞ്ച് നിറയെ. അതിനാല്‍ ആശങ്കയെ പടിക്കു പുറത്തുനിര്‍ത്തി പോരാളി അകത്തു കയറി. ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ചു. തൂക്കവും പള്‍സും പരിശോധിച്ചത് മെയില്‍ നഴ്‌സായിരുന്നു. പോരാളിക്ക് നിരാശ തോന്നിയെങ്കിലും രക്തമെടുക്കാന്‍ നേരം സുന്ദരിക്കുട്ടിമാര്‍ വരുമെന്ന പ്രതീക്ഷ നിരാശയെ അസ്ഥാനത്താക്കി.
അകത്തേക്കു ചെല്ലൂ... തൂക്കം നോക്കിയ വിദ്വാന്‍ കല്‍പ്പിച്ചു. വിറയാര്‍ന്ന പാദങ്ങള്‍ പെറുക്കിവച്ച് പോരാളി ഉള്ളില്‍ കടന്നു.
വലിയ എണ്ണച്ചട്ടിയിലിട്ട പപ്പടം പോലെ കൃഷ്ണമണികള്‍ സുന്ദരിമാരെ തേടി വട്ടംകറങ്ങി. ഒടുവിലാ ദൃഷ്ടി 40 കടന്ന ഒരു വെള്ളക്കുപ്പായക്കാരിയില്‍ തറഞ്ഞുനിന്നു. നേരത്തേ രക്തം കൊടുത്തിട്ടുണ്ടോ? തലകറങ്ങി വീണ് ഞങ്ങള്‍ക്ക് പണിയുണ്ടാക്കരുതെന്ന മുന്നറിയിപ്പും നല്‍കിയാണ് പോരാളിയുടെ സകലപ്രതീക്ഷകളും തകര്‍ത്തുകളഞ്ഞ നഴ്‌സിന്റെ സംസാരം തുടങ്ങിയതു തന്നെ. അങ്ങോട്ടു കയറികിടക്ക്....
കിടന്നുതീരുന്നതിനു മുമ്പേ വീഡിയോ ദൃശ്യങ്ങള്‍ ഫോര്‍വേഡ് അടിച്ചു വിടുന്ന രീതിയില്‍ നഴ്‌സിന്റെ തിരക്കിട്ട ജോലി തുടങ്ങി. എന്തോ നൂലെടുത്തു വലതുകൈയുടെ മുട്ടിനുമുകളില്‍ വലിഞ്ഞുമുറുക്കി... സുചിയെടുത്തു പോരാളിയുടെ കൈത്തണ്ടയില്‍ ആഞ്ഞു കുത്തി, സ്‌പോഞ്ചിന്റെയൊരു പന്തും കൈയില്‍ കൊടുത്ത് ഇതും ഞെക്കിക്കൊണ്ട് അവിടെ കിടക്കാന്‍ നിര്‍ദേശവും കൊടുത്ത മാന്യ വനിത കുറച്ചുമാറിയൊരു കസേരയിലിരുന്ന് വനിതാ മാസികയുടെ വായന നിര്‍ത്തിവച്ച പേജില്‍ തലകുമ്പിട്ടിരിപ്പായി.
പോരാളിയുടെ മനസ്സിലും കണ്ണിലും ഇരുട്ട് വ്യാപിച്ചു. സുന്ദരി പോയിട്ട് ഒന്നു നന്നായി പെരുമാറാന്‍ പോലും അറിയാത്ത കഴുതകളാണല്ലോ ഈശ്വരാ ഈ ആശുപത്രി നിറയെ. മനസ്സില്‍ പ്രതീക്ഷകള്‍ പാകിയ ഒന്നാമനെയും രണ്ടാമനെയും മൂന്നാമനെയും പ്രാകാവുന്നതിലേറെ പ്രാകി പോരാളി തന്റെ വലതുവശത്ത് ആടിക്കളിക്കുന്ന രക്തബാഗ് നിറയുന്നതും കാത്തുകിടക്കുകയാണ്.
അധികം വൈകാതെ പോരാളിയുടെ 'ഓ!!! നെഗറ്റീവ്' രക്തം ആ ചെറിയ ബാഗില്‍ നിറഞ്ഞു. നേരത്തേ കണ്ട അതേ നഴ്‌സ് പോരാളിയുടെ കൈയില്‍ നിന്ന് പ്ലാസ്റ്റിക് ചരട് അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ശേഷം അടുത്ത മുറിയിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശം നല്‍കി. സുന്ദരിമാര്‍ പൊയെങ്കിലെന്താ ജ്യൂസും ബിസ്‌ക്കറ്റും കിട്ടാന്‍ പോവുകയല്ലേ, എന്ന മോഹത്തോടെ പോരാളി നഴ്‌സ് ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് അതിവേഗം നടന്നു.
അവിടെ കിടന്ന കസേരകളിലൊന്നില്‍ പോരാളി ആസനമുറപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് പോരാളി പ്രതീക്ഷയോടെ മിഴിമുന കൂര്‍പ്പിച്ചു വച്ചു. അതേ മുഖഭാവത്തോടെ, അതേ പഴയ നഴ്‌സ് തന്നെയാണ് ഒരു ഗ്ലാസ് ചായയുമായി രംഗപ്രവേശം ചെയ്തത്. ഇതുവരെ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പായ്ക്റ്റ് രക്തത്തിനു പകരം ഊളന്‍ ചായയോ? പോരാളിയുടെ ഹൃദയം കോപത്താല്‍ ജ്വലിച്ചു. മൂക്കും മുഖവും ചുവപ്പിച്ച് പ്രതിഷേധമറിയിക്കാന്‍ ആഗ്രഹിച്ചെങ്കിലും സ്വതവേ കറുത്ത തന്റെ മുഖത്ത് ചുവപ്പ് പടരില്ലെന്ന ബോധ്യമുള്ളതിനാല്‍ അതു മനപ്പൂര്‍വം ഉപേക്ഷിച്ചു. കോപത്തേക്കാളുപരി അദ്ഭൂതമായിരുന്നു പോരാളിക്ക്... ചായ പ്രയോഗത്തെക്കുറിച്ച് തോന്നിയത്. അതിനാല്‍ പോരാളി അല്‍പ്പമുറക്കെ തന്നെ പ്രഖ്യാപിച്ചു.
ഞാന്‍ ചായ കുടിക്കില്ല...
ഇല്ലേ...!!! നഴ്‌സിന്റെ മുഖത്ത് അവിശ്വസനീയത. അവര്‍ തിരികെ നടന്നു. പോരാളിയുടെ മനസ്സില്‍ പൂത്തിരി കത്തി. അവരിപ്പോള്‍ ജ്യൂസുമായി വരും. പ്രതീക്ഷ തെറ്റിയില്ല. നഴ്‌സ് അതിവേഗം മടങ്ങിവന്നു. പക്ഷേ ജ്യൂസിനു പകരം ഒരു ഗ്ലാസ് പച്ചവെള്ളമാണ് പ്രായമേറിയ മാലാഖക്കുഞ്ഞിന്റെ കൈയിലുള്ളത്.  ഉണ്ടക്കണ്ണുകള്‍ പുറത്തേക്കു തള്ളിയ പോരാളി  ഗ്ലാസും കൈയില്‍ പിടിച്ച്  തരിച്ചിരുന്നു.
ചായ വേണ്ടെന്നു പറഞ്ഞാല്‍ ജ്യൂസ് കിട്ടുമെന്ന് കരുതിയിരുന്നവന്‍ വേറെന്തു ചെയ്യാന്‍. ചായയും കാപ്പിയുമൊക്കെ സ്ഥിരമായി കുടിക്കുന്ന ആളാണ് താനെന്നു ഉറക്കെ പ്രഖ്യാപിക്കണമെന്നൊക്കെ പോരാളിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ അ(ദുര) ഭിമാനം അതിനു സമ്മതിക്കണ്ടേ....
രണ്ടാമതൊന്ന് ചിന്തിക്കാതെ പോരാളി അതിവേഗം ഇറങ്ങിനടന്നു, തൊണ്ട നനയ്ക്കാന്‍ എന്തെങ്കിലും കിട്ടുന്ന കടയും തിരഞ്ഞ്.  

Wednesday, October 6, 2010

പകരം വയ്ക്കാനില്ലാത്ത രണ്ടുതെക്കന്‍ പോരാട്ടചരിതങ്ങള്‍

നീണ്ട ഒരു ഇടവേളക്കു ശേഷം പോരാളികളുടെ കഥകളുമായി തോറബോറ സജീവമാവാന്‍ പോവുകയാണ്. തോറബോറയെന്ന യുദ്ധഭൂമിയില്‍ ചീഫ് കമാന്‍ഡര്‍ മാത്രമായിരുന്നു ബാച്ച്‌ലര്‍ പദവിക്ക് അപവാദമായി ഉണ്ടായിരുന്നതെങ്കില്‍ ഇന്നു കഥമാറിയിരിക്കുന്നു. വീരസാഹസചരിതങ്ങളില്‍ എന്നും പോരാളികള്‍ക്ക് പ്രചോദനമായിരുന്ന റഷീദാണ് ആദ്യമായി ഈ അപവാദത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പെണ്ണുകാണല്‍ ചടങ്ങുകളില്‍ സെഞ്ച്വറിയടിക്കുമെന്ന് തോന്നലുളവാക്കിയെങ്കിലും ക്വാര്‍ട്ടറില്‍ മൂക്കുംകുത്തി വീണു. അതിരാവിലെ കുളി കഴിഞ്ഞ്, ചുരുണ്ടു ചുരുണ്ടു ഒരു വഴിക്കായ തലമുടി നേരെയാക്കാന്‍ വൃഥാ ശ്രമിച്ചും(പഴയ സ്റ്റിക്കിന്റെ പേനയില്‍ സ്പ്രിങ്ങ് ആയി ഉപയോഗിക്കാവുന്ന മേല്‍ത്തരം ക്വാളിറ്റിയുള്ള മുടിയാണിതു കേട്ടോ) തേച്ചുമിനുക്കിയ ഷര്‍ട്ടും പാന്റ്‌സും(ഓരോ പെണ്ണുകാണലിനും പുതിയതിടണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പുതുജോഡികളിട്ട്, കാപ്പികുടിയും പലഹാരതീറ്റയും പത്തുവീടുകളില്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ഇനിയീക്കളി ആപത്താണെന്ന് പാവം പോരാളിക്കു ബോധ്യമായത്.)ധരിച്ച് വീടുകള്‍ തോറും കയറിയിറങ്ങി. നൂറുവീടുകളില്‍ നിന്നു ഭിക്ഷയെടുത്തു എത്തിച്ചു കൊള്ളാമെന്നു പളനിയാണ്ടവനു നേര്‍ച്ച നേര്‍ന്നതു പോലെയായിരുന്നു റഷീദിന്റെ ഓരോ പെണ്ണുകാണല്‍ യാത്രകളും. കൃത്യം 25ാമത്തെ യാത്രയില്‍ പലമുഖങ്ങള്‍ കയറി നിരങ്ങിയ ആ മനസ്സില്‍ ഒരു ഹൂറി കയറി ഇരിപ്പുറപ്പിച്ചു.
ചായകുടിക്കുശേഷം അല്‍പ്പനേരം പെണ്ണിനോടു സംസാരിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചെങ്കിലും പോരാളി വിടുന്ന ലക്ഷണമില്ല. ഒടുവില്‍ പെണ്ണിന്റെ തന്തപ്പടി തന്ത്രത്തില്‍ പെണ്ണിനെ അടുക്കളയിലേക്കു പറഞ്ഞുവിട്ടിട്ടാണ് റഷീദിനെ സ്വീകരണമുറിയിലേക്കു കൂട്ടിവന്നത്. കല്യാണത്തിയ്യതി ഇപ്പോള്‍ തന്നെ കുറിക്കണമെന്നായിരുന്നു ബാച്ച്‌ലര്‍ പദവി വലിച്ചെറിയാന്‍ വെമ്പല്‍ പൂണ്ട ജൂനിയര്‍ പൂക്കുട്ടി(യുദ്ധഭൂമിയില്‍ പോരാടിക്കൊണ്ടിരിക്കെ പുതിയതായി വന്ന [ഭടനെ]ജോലിക്കാരനെ ടിയാന്‍ വിരട്ടുകയുണ്ടായി. കമാന്‍ഡറോടു പരാതി പറഞ്ഞ വേളയില്‍ പുതിയ ഭടനു വിരട്ടിയയാളുടെ പേരറിയുകയുണ്ടായില്ല. ഒരു ജൂനിയര്‍ പൂക്കുട്ടിയാണ്. റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കര്‍ കിട്ടി തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ജൂനിയര്‍ പൂക്കുട്ടിയോ? അതാരാ? കമാന്‍ഡറുടെയും അണികളുടെയും കണ്ണില്‍ ആകാംക്ഷ നൂറ്റിപ്പത്തു വോള്‍ട്ടിന്റെ ബള്‍ബ് കത്തിയാലെന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു. എന്നിട്ടും ആളെ മനസ്സിലാവാതെ വന്നപ്പോള്‍ കമാന്‍ഡറെയും കൂട്ടി ഭടന്‍ യുദ്ധക്കളത്തിലെത്തി. അതാ അവിടെ പരിചയില്‍[മോണിറ്റര്‍]നിന്നു കണ്ണെടുക്കാതെ വാള്‍പ്പയറ്റില്‍[ചാറ്റിങ്]ഏര്‍പ്പെട്ടിരിക്കുന്ന റഷീദ്. അപ്പോള്‍ മാത്രമാണ് റഷീദിനു റസൂലുമായുള്ള അപാരമായ സാമ്യം ഞങ്ങള്‍ പോരാളികള്‍ ശ്രദ്ധിക്കുന്നത്.അന്നുമുതല്‍ പുതിയ ഒരു വിളിപ്പേരു കൂടി റഷീദിനു സ്വന്തമായി). പെണ്ണിന്റെ തന്തയാകെ ആശയക്കുഴപ്പത്തിലായി. ഇങ്ങനെയുമുണ്ടോ ചെറുക്കന്‍മാരുടെ ആക്രാന്തം. പെണ്ണുകെട്ടിച്ചുതരികയെന്നാവശ്യപ്പെട്ട് പട്ടാപ്പകല്‍ പ്രകടനം നടത്തിയ പോരാളികളിലൊന്നാണീ ചെറുക്കനെന്ന് അന്നാ തന്ത അറിയാത്തത് എത്ര നന്നായി എന്നി പിന്നീട് ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. എന്തായാലും ഒരു സുന്ദരമുഹൂര്‍ത്തത്തില്‍ പോരാളി തന്റെ സഹധര്‍മിണിയായി ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാട്ടിയ സുന്ദരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. തെക്കന്‍ ബിരിയാണി ആദ്യമായി കഴിക്കുന്നതിനിടെ വടക്കന്‍ പോരാളികള്‍ അദ്ഭുതം കൂറി. ഇതെന്തു വിഭവമെന്നാണ് ആ വില്ലുപോലെ വളയുന്ന പുരികങ്ങളുടെ അര്‍ഥമെന്നറിയാവുന്ന മറ്റൊരു തെക്കനും യുദ്ധഭൂമിയിലെ കവിയുമായ നിഷാദ് ഉത്തരം മറ്റാരും കേള്‍ക്കാതെ പറഞ്ഞു. ഇതാണ് ഇവിടുത്തെ ബിരിയാണി.

ഇനി രണ്ടാം അപവാദത്തിലേക്ക്...
ഓണ്‍ലൈന്‍ പ്രണയമോ വിവാഹാലോചനയോ എന്നൊന്നും ഇതുവരെയും വ്യക്തമാവാത്ത ആ സംഭവത്തിനു അഞ്ചടി മൂന്നിഞ്ചുകാരനായ പോരാളിയാണു കാരണക്കാരന്‍. അനുസ്യൂതം നടന്നുകൊണ്ടിരുന്ന ആ ഓര്‍ക്കൂട്ട് ബാന്ധവത്തിനു ഒരുപ്രസവകാലത്തിന്റെ പ്രായമായിക്കഴിഞ്ഞാണ് പോരാളികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇരു വീട്ടുകാരും ബി.എസ്.എന്‍.എല്‍ ദൂതന്മാര്‍ മുഖാന്തരം വാഗ്വാദങ്ങളിലേര്‍പ്പെട്ടു. വാടാ പോടാ വിളികള്‍. യുദ്ധഭൂമിയേക്കാള്‍ സംഘര്‍ഷഭരിതമായ അവസ്ഥ പോരാളിയുടെ വീട്ടില്‍. ഒടുവില്‍ സന്ധിയിലേര്‍പ്പെടാമെന്നു ഇരുകൂട്ടരുടെയും തീരുമാനം. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന പറഞ്ഞ കുഞ്ഞുണ്ണിമാഷിനെ പോലെ നിസാം ഒരു പോരാളിയുടെ പരിവേഷത്തില്‍ നില്‍ക്കുന്നു. വിവരമറിഞ്ഞതു മുതല്‍ കമാന്‍ഡറുടെ വായ തുറന്ന പടിയിരിക്കുകയാണ്. പെണ്ണും പിടക്കോഴിയുമുള്ള തന്റെ പിന്‍ഗാമിയാവാനാണ് കുറിയ പോരാളിയുടെ ഈ എളിയ ശ്രമമെന്ന് അറിയാവുന്നതിന്റെ സന്തോഷം കൊണ്ടാണോ വിവാദങ്ങളോടു ഭയമായതിനാലാണോ കമാന്‍ഡറുടെ വായ അടയാത്തതെന്നു തോറബോറയില്‍ അടക്കം പറച്ചിലുകള്‍ ഉയര്‍ന്നു തുടങ്ങി.
റഷീദിന്റെ റെക്കോഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല എന്നുമാത്രമല്ല, നാണക്കേടുണ്ടാക്കുകയും ചെയ്തായിരുന്നു അഞ്ചടി മൂന്നിഞ്ചുകാരന്റെ വിവാഹമുറപ്പിച്ചത്. ഒരേയൊരു പെണ്ണുകാണല്‍ മാത്രം. ഇതില്‍പ്പരം എന്തുനാണക്കേടാണ് തോറബോറക്കും പോരാളികള്‍ക്കും വരാനുള്ളത്. കമാന്‍ഡറുടെ മൂക്ക് ദേഷ്യം കൊണ്ടു ചുവന്നു. സുധീറിനും ഷെമീറിനുമൊക്കെ അതിനാഗ്രഹമുണ്ടായിരുന്നെങ്കിലും ആ മുഖത്ത് മൂക്ക് ചുവക്കുന്നത് ആരു കാണാന്‍. ചിരിച്ചാല്‍ പല്ലുമാത്രം ഭംഗിയായി കാണാമെന്നാണ് വഴക്കടിക്കുമ്പോള്‍ മത്തോന്‍ സക്കീര്‍ പറയാറുള്ളത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. പന്തിയിലൊരു പോരാട്ടം മാത്രമാണ് പോരാളികള്‍ക്ക് ബാക്കിയാവുന്നത്. വലിയൊരു യുദ്ധം കാണാന്‍  കോഴിക്കോട് നിന്ന് കമാന്‍ഡറുടെ കൂടെ ട്രെയിനിലായിരുന്നു ഞങ്ങള്‍ സഹപോരാളികള്‍ ഇറങ്ങിത്തിരിച്ചത്. സൂചി കുത്താനിടമില്ലാത്ത ട്രെയിനില്‍ ഇന്‍സൈഡ് ചെയ്തു നിലയുറപ്പിച്ച വയനാടന്‍ പോരാളി അറഫാത്തിനും ചീഫ് കമാന്‍ഡര്‍ക്കും വഴികാട്ടിയായി കവി നിലത്ത് കുത്തിയിരുന്നു മാതൃകകാട്ടി. നിലത്തിരുന്ന്  യാത്ര ചെയ്യുന്നതിന്റെ സുഖമറിഞ്ഞും സൊറപറഞ്ഞും കൊച്ചിയെത്തുമ്പോള്‍ നിക്കാഹിന്റെ സമയത്തോടടുത്തു. ഓട്ടോ വിളിച്ചും ബസ്സിലേറിയും യുദ്ധം നടക്കുന്ന ഓഡിറ്റോറിയത്തിലെത്തി. ദാ അവിടെയുമുണ്ട് കൂട്ടം തെറ്റിവന്ന കുറേ പോരാളികളും. കറങ്ങിത്തിരിയാന്‍ അധികം സമയമില്ലാത്തതിനാലും വൈകീട്ട് യുദ്ധഭൂമിയില്‍ മടങ്ങിയെത്തിക്കൊള്ളാമെന്ന് രാജാവിനോട് കരാര്‍ ചെയ്തിരുന്നതിനാലും മണവാളനും മണവാട്ടിക്കും ആശംസകള്‍ നേര്‍ന്നും വയറുനിറയെ ശാപ്പാട് കഴിച്ചും പോരാളികള്‍ സ്ഥലം കാലിയാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു തിരികെ കൊച്ചിയിലേക്ക് ബോട്ടില്‍ പോവാമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. ബോട്ട് ജെട്ടി എവിടെയെന്നറിയാത്ത പോരാളികളെ രക്ഷിക്കാന്‍ ഇക്കുറിയും കവിയാണ് രംഗത്തെത്തിയത്. വിദേശികളെ പറ്റിക്കാന്‍(കടക്കാരനു ജീവിക്കാനും) തൊപ്പി, കഥകളി ഡ്രസ് തുടങ്ങിയവ വില്‍ക്കുന്ന കടയുടെ കാഷ്യര്‍ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയോട് കവി ചോദിച്ചു. ജെട്ടി എവിടെയാണ്? പിന്നില്‍ കൂട്ടച്ചിരി, പോരാളികള്‍ എന്തിനാണിത്ര ചിരിക്കുന്നതെന്ന് ആലോചിച്ചിട്ട് പിടികിട്ടാതിരുന്ന കവി അടുത്തനിമിഷമാണ് ചോദ്യത്തിലെ ദ്വയാര്‍ഥം മനസ്സിലാക്കിയത്. എന്തായാലും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ വഴിയെ പോരാളികള്‍ ജെട്ടി ലക്ഷ്യമാക്കി നടന്നു. അല്‍പ്പ വസ്ത്രധാരിണികളായ വെള്ളക്കാരികളെ അധിക നേരം തുറിച്ചു നോക്കരുതെന്ന് കമാന്‍ഡറുടെ വക നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പോരാളികള്‍ ജാഗ്രതയിലായിരുന്നു. ആദിവാസികളെ മാത്രം കണ്ടുശീലിച്ച വയനാടിന്റെ സന്തതി അറഫാത്തിന് ഈ ഉദ്യമത്തിനിടെ കോങ്കണ്ണു ബാധിച്ചോ എന്നുവരെ പോരാളികള്‍ സംശയിച്ചു. ആദ്യമായി ബോട്ടില്‍ കയറിയ സന്തോഷത്തില്‍ മത്തോന്‍ സക്കീര്‍  ബഹളമുണ്ടാക്കിയത് മറ്റ് യാത്രക്കാരെ മുഷിപ്പിച്ചോ എന്ന് പോരാളികളില്‍ ചിലര്‍ക്കു തോന്നിയെങ്കിലും പുറത്തുപറഞ്ഞില്ല. മത്തോന്റെ കൂതറ സ്വഭാവം അറിയാവുന്നതിനാല്‍ ഉള്ള വെയിറ്റ് കളയണ്ട എന്നതാണ് അതിനു കാരണം. ദൈവ കാരുണ്യത്താല്‍ നാട്ടുകാരുടെ കൈകാലടയാളങ്ങള്‍ ദേഹത്തു വീഴാതെ പോരാളികള്‍ കരയണഞ്ഞു. അടുത്ത കല്യാണത്തിനു വീണ്ടും ഒത്തുകൂടാമെന്ന ശുഭപ്രതീക്ഷ മാത്രം ബാക്കിയാക്കി തിരികെ യുദ്ധഭൂമിയിലേക്ക് ട്രെയിന്‍ കയറി. ബാച്ചിലേഴ്‌സ് പദവി ഉപേക്ഷിച്ച പ്രിയ പോരാളികളെ ഭാവുകങ്ങള്‍.    

Thursday, August 27, 2009

സംഗമം കൊതിച്ചു പോരാളികള്‍


പലവഴിയെത്തി മാധ്യമധര്‍മത്തിന്റെ മേഖലയില്‍ ഒരേ സമയം പ്രവേശിച്ച ഒരേ മനസ്സും പല ശരീരവുമുള്ള പച്ചമനുഷ്യരാണു തോറബോറ പോരാളികള്‍. ഓര്‍മകളുടെ മധുരവും കയ്‌പും അനുഭവിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്‌ത അവരുടെ കിടപ്പുമുറിയുടെ ഓമനപ്പേരായിരുന്നു തോറബോറ. കുറച്ചു മാസങ്ങള്‍ മാത്രമാണ്‌ അവിടെ ഉറങ്ങിയും കഥപറഞ്ഞും ചെലവഴിച്ചതെങ്കിലും ഓര്‍മയില്‍ ചേക്കേറിയ തോറബോറയെന്ന അനുഭവം ഒരിക്കലും മറക്കാനാവുന്നതല്ല. സ്‌നേഹധനരായ ഒരു പറ്റം യുവാക്കളാണു പോരാളിസംഘത്തിന്റെ മുതല്‍ക്കൂട്ട്‌ (വഴക്കിടലും പിണക്കവുമൊന്നും അതിനെ ബാധിക്കില്ല, ബാധിക്കാറുമില്ല). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 2006ല്‍ കോഴിക്കോട്ടെത്തുകയും തേജസ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേണലിസത്തില്‍ ഡിപ്ലോമ കോഴ്‌സ്‌ ചെയ്‌തു പലവഴി പിരിയുകയും ചെയ്‌ത പറ്റത്തിനു ഒന്നിച്ചു കൂടാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഫോണിലും ചാറ്റിങിലും ഒത്തുകൂടലിനെക്കുറിച്ചു താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഓര്‍മകള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു പാവം പോരാളികള്‍. തിരക്കിനിടയില്‍ രണ്ടുദിവസം അതിനായി മാറ്റിവയ്‌ക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനേക്കാള്‍ അതിനായി അധികം ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.
പക്ഷേ, എല്ലാ തിരക്കുകളും മാറ്റിവച്ച്‌ ഞങ്ങള്‍ പോരാളികള്‍ ഒരു ദിനം ആഘോഷിക്കാന്‍ പോവുന്ന വിവരം ബൂലോഗരെ അറിയിക്കട്ടെ. പടച്ചവന്റെ അനുഗ്രഹമുണ്ടെങ്കില്‍ അടുത്തമാസം എട്ടാം തിയ്യതി വൈകീട്ട്‌ പുതു ഓര്‍മകള്‍ക്കു പാത്രമായിത്തീരാന്‍ ഞങ്ങളൊത്തുകൂടും. സുധീറിന്റെ മിമിക്രിയും നിസാമിന്റെ സംഗീതകച്ചേരിയും എല്ലാരും ഒത്തൊരുമിച്ചുള്ള നാടന്‍പാട്ടുകളും കളിയാക്കലും നിറഞ്ഞ ഒരു രാത്രി. സ്വപ്‌നങ്ങള്‍ക്കു മാറ്റുപകരാന്‍ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന മൊബൈല്‍ ജോക്കിയെന്ന മജീദിനു അന്നു ഞങ്ങളോടൊപ്പം കൂടാന്‍ കഴിയില്ല എന്നുള്ള വേദന വേളയില്‍ മാറ്റിനിര്‍ത്താതെ മറ്റെന്തു ചെയ്യാം....
തോറബോറയിലെ പോസ്‌റ്റുകള്‍ മുഴുവനും പോരാളികളെ സംബന്ധിയായ അബദ്ധങ്ങള്‍ കളിയാക്കലുകളും നിറഞ്ഞതാണല്ലോ, ഒരു പക്ഷേ വരാന്‍ പോവുന്ന സംഗമദിനവും മറ്റൊരു പോസ്‌റ്റിനുള്ള അവസരം സൃഷ്ടിക്കുകയായിരിക്കാം. ജീവിതമെന്ന സ്വപ്‌നം ആവോളം കാണുന്നവരാണ്‌ മറ്റെല്ലാവരെയും പോലെ പോരാളികളും. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒരു കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണ്‌ റഷീദും നിസ്സാമും. 25 പെണ്ണുകാണല്‍ ചടങ്ങ്‌ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കുക എന്ന ഭഗീരഥ ശ്രമത്തിലാണ്‌ റഷീദ്‌. അതിനോട്‌ അടുത്തുവരികയും ചെയ്യുന്നു. പെണ്ണുകാണല്‍ച്ചടങ്ങിനേക്കാള്‍ അവിടെ നിന്നു കിട്ടുന്ന ചായയിലും പലഹാരങ്ങളിലുമാണ്‌ അവന്റെ മനസ്‌ കുടുങ്ങിക്കിടക്കുന്നതെന്നു സഹപോരാളികള്‍ പറയുന്ന തമാശയില്‍ ലേശം കഴമ്പില്ലേ എന്ന സംശയം ഇപ്പോള്‍ എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ജീവിതം തമാശ പറയാനുള്ള വിഷയമല്ലെങ്കിലും ചായകുടിയുടെ എണ്ണം കൂടുന്നത്‌ അതിനു കാരണമായിത്തീരുകയാണ്‌. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല, വീട്ടുകാര്‍ ശരിയല്ല, നമുക്കു ചേരുന്ന പാര്‍ട്ടിയല്ല എന്നൊക്കെയാണ്‌ കാരണം പറയുന്നതെങ്കിലും ചെറുക്കനെ പെണ്ണിനിഷ്ടമാവാഞ്ഞിട്ടു കൂടിയല്ലേ എന്ന അപവാദ പ്രചാരണം ഓഫിസില്‍ പാറിപ്പറന്നു കളിക്കുന്നുണ്ട്‌. ആവോ ആര്‍ക്കറിയാം സത്യാവസ്ഥ.
റഷീദിനു പിന്തുണ പ്രഖ്യാപിച്ച്‌ നിസ്സാമും മാസമാദ്യം ഒരു പെണ്ണുകാണല്‍ ചടങ്ങു നടത്തി. ചെക്കനും പെണ്ണിനും ക്ഷ പിടിച്ചെങ്കിലും ചെക്കനെ പിടിക്കാഞ്ഞിട്ടോ എന്തോ പെണ്ണുവീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇവന്‍മാരുടെ കല്യാണത്തിനു കൂടാമെന്നായിരുന്നു ഇത്രനാളും പോരാളികള്‍ ആശ്വസിച്ചിരുന്നത്‌. ഗണപതിയുടെ കല്യാണം പോലെ അതു നാളെ നാളെ എന്നു നീണ്ടു പോവുന്നതിനിടെയാണു ഒത്തുകൂടലിനു ഒരു തിയ്യതി കുറിക്കപ്പെട്ടിരിക്കുന്നത്‌. തോറബോറ ചീഫ്‌ കമാന്‍ഡറിനു പിന്തുണ പ്രഖ്യാപിച്ച്‌ ബാച്ച്‌ലര്‍ പദവി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇരുവര്‍ക്കും വേളയില്‍ ആശംസകള്‍ നേരുന്നു. എത്രയും വേഗം ഒരു പെണ്ണിനെയും പിടക്കോഴിയെയും അവര്‍ക്കു കിട്ടട്ടെ. ഒത്തുകൂടല്‍ വിശേഷങ്ങള്‍ സംഭവിക്കും വരെ പോരാളികള്‍ക്കു വേണ്ടി വിടപറയുന്നു.

Tuesday, May 5, 2009

ശിക്ഷ ലഭിച്ച ചുംബനം




ഈ കഥ നടക്കുന്ന കാലത്ത്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ഒരു പുതുമുഖമാണ്‌ കഥാനായകനായ ഈ പോരാളി. ദ്രോഹിച്ചാലും ദേഷ്യപ്പെടാത്തത്ര സൗമ്യനായ ഈയുള്ളവന്‍ തോറബോറയിലും പുതിയ അംഗമാണ്‌. ഷിഹാബ്‌ എന്‍ എ എന്നു നാമകരണം ചെയ്യപ്പട്ടെ പോരാളിയുടെ സ്വദേശം പെരുമ്പാവൂരാണ്‌. ബാച്ച്‌ലര്‍. അറിഞ്ഞോ അറിയാതെയോ തോറബോറയിലെ വെടിവട്ടത്തിനിടയ്‌ക്ക്‌ ഈ പോരാളി പറഞ്ഞ അനുഭവ കഥ നിങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്നു.
മൂന്നു വര്‍ഷം മുമ്പാണീ കഥ നടക്കുന്നത്‌. എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫിസില്‍ ബന്ധുവിന്റെ ആവശ്യാര്‍ഥം എത്തിയ പോരാളിയെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നോ രക്ഷ. പത്രപ്രവര്‍ത്തകനല്ലേ..തോല്‍ക്കാത്ത മനസ്സും വല്ലാത്ത അഭിമാനബോധവുമുള്ള ജനുസ്സാണ്‌. ഫോണെടുത്തു ബ്യൂറോ ചീഫിനെ വിളിച്ചു കാര്യം പറഞ്ഞു. ചീഫുമായി അത്രനല്ല ബന്ധമല്ലാത്തതിനാല്‍ അദ്ദേഹം കൈയൊഴിഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. നീ തന്നെ എന്തെങ്കിലും മാര്‍ഗം കാണൂ.. എന്നായിരുന്നു പോരാളിയുടെ ഹൃദയം തകര്‍ത്ത ആ മറുപടി. നനഞ്ഞില്ലേ ഇനി കുളിച്ചു കയറുക തന്നെ. പോരാളി മസില്‍ പിടിച്ചു നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ സമീപിച്ചു. സ്വരം പരുഷമാക്കി. ഇവിടുത്തെ ഓഫിസര്‍ എന്റെ സുഹൃത്താണ്‌, വേണ്ടപ്പെട്ട ആളാണ്‌. എനിക്കു കണ്ടേ ഒക്കു. അല്ലേല്‍ തന്റെ തൊപ്പി തെറിപ്പിക്കുമെന്നുമൊക്കെ വച്ചു കാച്ചി. അയാളല്‍പ്പം വിരണ്ടോന്നു സംശയം. പോരാളി ഒളിക്കണ്ണിട്ടു നോക്കി. ഒന്നാലോചിച്ച ശേഷം സെക്യൂരിറ്റി പോരാളിയെ അല്‍പ്പം മാറ്റി നിര്‍ത്തി. ആരെയോ ഫോണില്‍ വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്‌ എന്നാല്‍ കയറിപ്പൊയ്‌ക്കോ എന്നു പറഞ്ഞിട്ട്‌ ആക്കിയൊരു ചിരി പാസ്സാക്കി. നിനക്കുള്ള പണി വച്ചിട്ടുണ്ട്‌ എന്ന അര്‍ഥത്തിലായിരുന്നു ആ ചിരി. അകത്തു കയറാന്‍ അനുമതി ലഭിച്ചെങ്കിലും ഓഫിസറെ കാണുമ്പോളുണ്ടാവുന്ന പുകിലോര്‍ത്ത്‌ പോരാളി വിയര്‍ത്തു. വരാന്തയിലും മറ്റും വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനെത്തിയവര്‍ ക്യൂ നില്‍ക്കുന്നു. നമ്മുടെ പോരാളിയെ മുതിര്‍ന്ന ഓഫിസറുടെ മുറിയിലേക്കാണ്‌ വിളിപ്പിച്ചത്‌. ആദ്യമായി പോലിസ്‌ സ്‌റ്റേഷനില്‍ എത്തിയ അവസ്ഥയിലായിരുന്നു പോരാളി. മുട്ടുകാലുകള്‍ കൂട്ടിമുട്ടുന്നതിന്റെയും ഹൃദയം പെരുമ്പറകൊട്ടുന്നതിന്റെയും ശബ്ദം ഉച്ചസ്ഥായിയിലായി. ഓഫിസറുടെ മുഖം ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. ഇപ്പോള്‍ തല്ലുകിട്ടുമെന്ന ഭാവത്തിലാണ്‌ പോരാളി. (ഇഞ്ചി കടിച്ച കുരങ്ങനെ പോലെ). ഓഫിസര്‍ കസേര ചവിട്ടി പുറകിലേക്കു തെറിപ്പിച്ചു.(സ്ഥലം എസ്‌.ഐയുടെ പ്രകടനം സങ്കല്‍പ്പിച്ചു നോക്കുക) പോരാളിയുടെ ഹൃദയം മിടിപ്പു നിര്‍ത്തി. ഞാന്‍ ആരാണെന്നു നിനക്കറിയാമോ ?. ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ഓഫിസര്‍ ആദ്യ വെടിപൊട്ടിച്ചു. പോരാളിയുടെ തൊണ്ടയിലെ വെള്ളം (തുപ്പല്‍) വറ്റി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നീ എത്ര വരെ പഠിച്ചു?. ബി.എഡ്‌ കഴിഞ്ഞു. വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. എന്തുചെയ്യുന്നു ഇപ്പോള്‍?. പത്രത്തില്‍ റിപോട്ടറായി ജോലി നോക്കുന്നു. അതു ശരി എന്നിട്ടും നിനക്ക്‌ ഞാനാരാണെന്നു അറിയില്ലേ?. ആദ്യത്തെ ചോദ്യത്തിന്‌ ഉത്തരം കിട്ടാതിരുന്നിട്ടാവാം അദ്ദേഹം ചോദ്യത്തിന്റെ രീതി മാറ്റി. ഞാന്‍ നിന്റെ ആരാണെന്നറിയാമോ?. പോരാളിയുടെ ഫ്യൂസ്‌ ഏകദേശം പോവാറായി. സാറിവിടുത്തെ ഓഫിസര്‍, ഞാന്‍ അപേക്ഷയുമായി ഇവിടെ വന്നയാളും. നീ എന്തിനാണു ഇത്രവരെ പഠിച്ചതെന്നായിരുന്നു പോരാളിയുടെ ഉത്തരം കേട്ടപ്പോള്‍ ഓഫിസര്‍ അലറിച്ചോദിച്ചത്‌.
പോരാളിയുടെ ജീവന്‍ സ്വര്‍ഗലോകം പൂകാനായി ശരീരത്തില്‍ നിന്നു വേര്‍പെട്ടുപോയിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഞാന്‍ നിന്റെ സഹോദരനാണ്‌. അതായത്‌ ജ്യേഷ്‌ഠന്‍- ഉദ്യോഗസ്ഥന്റെ ഉത്തരം കേട്ട്‌ പോരാളിയുടെ വായ പൊളിഞ്ഞുപോയി. ഞാനറിയാത്ത ഏട്ടനോ...പലവിധത്തിലുള്ള ചോദ്യങ്ങള്‍ പോരാളിയുടെ മനസ്സിലൂടെ കടന്നുപോയി. പോരാളിയുടെ ഭാവവ്യതാസം ശ്രദ്ധയില്‍പെട്ടതിനാലാവാം ഉദ്യോഗസ്ഥന്‍ തന്റെ ഉത്തരത്തിന്റെ വിശദീകരണത്തിലേക്കു കടന്നു.
നീ സ്‌കൂളില്‍ പ്രതിജ്ഞ ചൊല്ലിയിട്ടില്ലേ. ഇന്ത്യ എന്റെ രാജ്യമാണ്‌, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ആ വഴിയിലാണ്‌ ഞാന്‍ നിന്റെ ജ്യേഷ്‌ഠനാവുന്നത്‌. നിനക്കിത്ര വരെ പഠിച്ചിട്ടും അതു പറയാനായില്ലല്ലോടാ. ഉദ്യോഗസ്ഥന്റെ ആത്മാര്‍ഥമായ ചോദ്യം കേട്ട പോരാളിയുടെ തല ലജ്ജയാല്‍ താഴ്‌ന്നു പോയി. നിന്റെ അറിവില്ലായ്‌മക്കു ഞാന്‍ ഒരു ശിക്ഷ തരാന്‍ പോവുകയാണ്‌.
തിരിച്ചു വന്ന ജീവന്‍ വീണ്ടും പടിയിറങ്ങുന്ന അവസ്ഥയിലെത്തി പോരാളി. തുടര്‍ന്ന്‌ പേടിച്ചു നില്‍ക്കുന്ന പോരാളിയുടെ ഷര്‍ട്ടിന്റെ കോളറിനു കുത്തി പിടിച്ചദ്ദേഹം. പോരാളിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുകയാണ്‌(ചൊറിയന്‍ തവളയുടേതു പോലെ). പിന്നീട്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച പോരാളിയുടെ കവിളില്‍ അമര്‍ത്തിയൊരു ചുംബനം കൊടുത്തു ആ ഉദ്യോഗസ്ഥന്‍. പോരാളിയുടെ ശ്വാസം നിലച്ചു. ഒരു നിമിഷം സ്‌തംബ്ദിച്ചു നിന്നു ആ പാവം. ഇങ്ങനെയൊരു ശിക്ഷ ആദ്യമായിട്ട്‌ ലഭിക്കുന്ന 'ബഹുമതി'യാണ്‌ പോരാളിക്ക്‌ കൈവന്നിരിക്കുന്നത്‌. തുടര്‍ന്ന്‌ ഉദ്യോഗസ്ഥന്‍ സ്‌നേഹപൂര്‍വം പോരാളിയുടെ ആവശ്യങ്ങള്‍ അന്വേഷിച്ചു. ഒക്കെയും നിറവേറ്റിക്കൊടുത്തു. ഇനി എന്താവശ്യമുണ്ടെങ്കിലും നിന്റെ ഈ ഏട്ടനെ വിളിക്കാമെന്നു വാഗ്‌ദാനം നല്‍കി. മൊബൈല്‍ നമ്പറും നല്‍കി ചായയും കുടിപ്പിച്ചിട്ടാണ്‌ പോരാളിയെ അദ്ദേഹം യാത്രയാക്കിയത്‌. അറിയാതെ നാവില്‍ നിന്നു വീണ വാക്കുകള്‍ യാഥാര്‍ഥ്യമായ സന്തോഷത്തിലും ചുംബനം കിട്ടിയ മരവിപ്പിലും പോരാളി പാസ്‌പോര്‍ട്ട്‌ ഓഫിസിന്റെ പടികള്‍ യാന്ത്രികമായി ഇറങ്ങി. സെക്യൂരിറ്റി ജീവനക്കാരനെ കാണാനോ സംസാരിക്കാനോ പോലും ആ പാവം മറന്നുപോയിരുന്നു.

Thursday, March 26, 2009

മൊബൈല്‍ ജോക്കിയുടെ കുറച്ചു സ്‌നാപ്പുകള്‍

മൊബൈല്‍ ജോക്കിവിദേശത്തുപോയിട്ട്‌ നാളേറെയായി. എത്തിയയുടനെ ഫോട്ടോ അയച്ചുതരാം തോറബോറയില്‍ പോസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യവുമായാണ്‌ ജോക്കി യാത്രയായത്‌. പലതവണ പോരാളി വാക്കുപാലിച്ചെങ്കിലും തിരക്കുകളും ഉദാസീനതയും മൂലം ഫോട്ടോ ബ്ലോഗിലിടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പ്‌ ആലിപ്പഴത്തോടു കൂടി മഴ പെയ്‌ത വാര്‍ത്ത സന്തോഷത്തോടെ പോരാളി വിളമ്പുമ്പോള്‍ അതൊരു പുതുമയല്ലാത്ത ഇവിടെയിരുന്ന്‌ ഞാനെന്തുപറയാന്‍ എന്നാണു തോന്നിയത്‌. പക്ഷേ അപൂര്‍വമായി കിട്ടുന്ന മഴ മണലാരണ്യത്തില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ഒരു നല്ല വിശേഷം തന്നെയാണെന്ന്‌ നാം അംഗീകരിച്ചേ പറ്റൂ. മാമ്പഴക്കാലത്തെക്കുറിച്ചാണ്‌ ഒരു പഴയപ്പോരാളി കഴിഞ്ഞയിടെ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ സംസാരിച്ചതു തന്നെ. ഗള്‍ഫിന്റെ ധാരാളിത്തവും നിസ്സഹായതയും വിളിച്ചോതുന്ന ഒരു പിടി നല്ല ഓര്‍മച്ചിത്രങ്ങളാവും തോറബോറയിലൂടെ നമുക്കു ദര്‍ശിക്കാനാവുക. കാണാം കണ്‍കുളിര്‍ക്കെ...പോരാളിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...






Sunday, January 4, 2009

നിഷാദിന്റെ കോയമ്പത്തൂരും റഷീദിന്റെ എനിമയും പിന്നെ തോറബോറയിലെ പോരാളികളുടെ കാത്തിരിപ്പും

പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവാത്തതില്‍ ഒരേ സമയം ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു പോയ രണ്ടുമാസക്കാലമായി തോറബോറ. എന്താണ്‌ ഒന്നും സംഭവിക്കാത്തത്‌? എല്ലാവരും പലപ്പോഴായി ഉയര്‍ത്തുകയും ചെയ്‌തു ഈ ചോദ്യം. അധികം കാത്തിരിക്കേണ്ടിവന്നില്ല, കളിയാക്കലുകളുടെ ഉസ്‌താദിനായിരുന്നു ആദ്യ ഊഴം. ഇടുക്കിയില്‍ നിന്നുള്ള കോഴിക്കോടന്‍ യാത്ര, ജീവിതാവസാനം വരെ അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ്‌(ഉച്ചാരണം ഇതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.) ബാധിച്ചിട്ടില്ലെങ്കില്‍ മറക്കില്ലെന്നുറപ്പുള്ളതാക്കിയായിരുന്നു മഹാകവി നിഷാദിന്റെ വരവ്‌.(കവിയെന്ന്‌ അയാള്‍ സ്വയം അവകാശപ്പെടുന്നതാണ്‌. പോരാളികള്‍ ആരും തന്നെ അതംഗീകരിക്കാന്‍ തയ്യാറില്ലെന്നുള്ളതാണ്‌ സത്യം). നിഷാദ്‌ പറഞ്ഞ 'സത്യ'ത്തില്‍ നിന്നും പോരാളികള്‍ മെനഞ്ഞ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞ സാരം ഇതാണ്‌:- ട്രെയിനില്ലാത്ത ജില്ലയെന്ന നാണക്കേടംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന പോരാളിക്ക്‌ നാട്ടില്‍ നിന്നു പുറപ്പെടുന്ന മലബാര്‍ രാത്രികാല ബസ്സിനെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ആലുവയില്‍ ബസ്സിറങ്ങി കോഴിക്കോടിനു ട്രെയിന്‍ പിടിക്കാനാണ്‌ കവിയുടെ മനസ്‌ തീരുമാനമെടുത്തത്‌. ആലുവയില്‍ ഒന്നരമണിക്കൂര്‍ ട്രെയിന്‍ കാത്തുനിന്നു ചാടിക്കയറിയ ബോഗി കണ്ടതേ പോരാളിയുടെ കണ്ണുതള്ളി. ലോക്കലിനുള്ള ടിക്കറ്റുമായി ചാടിക്കയറിയത്‌ റിസര്‍വ്‌ഡ്‌ ബോഗിയില്‍.
ട്രെയിനില്‍ കയറിയ പാടെ തോറബോറയില്‍ വിളിച്ച്‌ വരുന്ന വിവരം അറിയിച്ചതിനു ശേഷം പോരാളി സുഖയാത്ര തുടര്‍ന്നു. ടിക്കറ്റ്‌ എക്‌സാമിനര്‍ വരല്ലേ വരല്ലേ എന്ന പ്രാര്‍ഥന തന്നെ വഴിനീളെ.. ഷൊര്‍ണൂര്‍ എത്തിയ ട്രെയിന്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം സാവധാനം ചലിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങള്‍, ജനവാസമില്ലാത്ത സ്ഥലമാണ്‌ ഇരുവശവും. ഒന്നുരണ്ട്‌ സ്റ്റേഷനുകളുടെ പേര്‌ കണ്ടെങ്കിലും വായിച്ചിട്ട്‌ തലയില്‍ കയറിയതേയില്ല. എതിര്‍വശത്തിരുന്ന പെണ്‍കുട്ടിയെ കാണാന്‍ അത്ര രസമില്ലെങ്കിലും അവളുടെ ശ്രദ്ധപിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്‌. കുറച്ചു കഴിഞ്ഞതോടെ പെണ്‍കുട്ടിയും അച്ഛനും പാലക്കാട്‌ ഇറങ്ങി. വല്ലപ്പോഴുമുള്ള ട്രെയിന്‍ യാത്രയായതിനാല്‍ കോഴിക്കോട്‌ എവിടെ, പാലക്കാട്‌ എവിടെ മലപ്പുറം എവിടെ എന്ന ധാരണ ഇല്ലാത്തതിനാല്‍ പാലക്കാടന്‍ വയലുകളും കണ്ടായിരുന്നു ബാക്കിയാത്ര. കാഴ്‌ച കാണുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി സ്വാഗതം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌ കാണുന്നത്‌. ആപത്‌ശങ്ക അപ്പോള്‍ മാത്രമാണ്‌ പോരാളിയുടെ മനസ്സില്‍ ഉണരുന്നത്‌. എതിര്‍ സീറ്റില്‍ ഇരുന്ന തമിഴനോട്‌ ട്രെയിന്‍ എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ പോരാളിയുടെ ഞെട്ടല്‍ പൂര്‍ത്തിയായി. തോറബോറയില്‍ വിളിച്ച്‌ കടന്നുപോയ സ്‌റ്റേഷന്റെ പേരു പറഞ്ഞുകൊടുത്തു. 'മധുക്കര'. അരമണിക്കൂര്‍ കൂടി ഇരിക്കൂ കോയമ്പത്തൂര്‍ പോയി വരാം എന്നായിരുന്നു അലറിച്ചിരിച്ചുകൊണ്ടുള്ള മറുപടി. (എങ്ങനെ ചിരിക്കാതിരിക്കും സഹപോരാളികളുടെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചു പൊടിപ്പുംതൊങ്ങലും വച്ച്‌ കഥയുണ്ടാക്കുന്ന ആള്‍ക്കല്ലെ ആനയോളം പോന്ന അമളി പറ്റിയിരിക്കുന്നത്‌. കോയമ്പത്തൂര്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ ടിക്കറ്റ്‌ എക്‌സാമിനറും പൊക്കി. ആലുവയില്‍ നിന്നു കോഴിക്കോടിനുള്ള ടിക്കറ്റ്‌ കണ്ട തമിഴന്‍ പുരികം ചുഴിച്ചു തുറിച്ചു നോക്കി. പാവം പോരാളി... കവിയുടെ സംസാരം എങ്ങനെയും അയാള്‍ക്കു മനസ്സിലാവുന്നില്ല. തമിഴനല്ലേ അയാള്‍ക്കെന്തു മലയാളം. അത്‌ വന്ത്‌ സാര്‍ നാന്‍ ട്രെയിനിലിറുന്ത്‌ തൂങ്കിപ്പോയി....ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച്‌ പോരാളി തമിഴനെ നോക്കി..ഒടുവില്‍ പോക്കറ്റില്‍ നിന്ന്‌ പ്രസ്‌ കാര്‍ഡ്‌ കാണിച്ചാണ്‌ രംഗം ശാന്തമാക്കിയത.്‌ നീണ്ട മൂന്നുമണിക്കൂറാണ്‌ കോഴിക്കോടിനു പോവുന്ന ട്രെയിനു വേണ്ടി പോരാളിക്ക്‌ അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്‌. ഒടുവില്‍ പാതിരാത്രി ഒരു മണിക്ക്‌ പോരാളി സഹിക്കാനാവാത്ത വിശപ്പുമായി തോറബോറിയിലെത്തി. ചിരിയുടെ മാലപ്പടക്കമായിരുന്നു തോറബോറയില്‍. സഹപോരാളികളെ വിളിക്കാതെ തനിച്ച്‌ ടൂര്‍ പോയതിലായിരുന്നു ചിലര്‍ക്ക്‌ സങ്കടം. ഏറെനേരം നിന്നു നീരുവച്ച കാലുമായി പോരാളി നിസ്സഹായതോടെ സഹപോരാളികള്‍ക്കു നേരെ കണ്ണുപായിച്ചു. അധികം കളിയാക്കലുകള്‍ക്ക്‌ ഇടകൊടുക്കാതെ കോയമ്പൂര്‍ കഥകളുമായി കവി വാചാലനായതോടെ തോറബോറ പഴയ രസത്തിലേക്ക്‌ മടങ്ങി വന്നു. പിന്നീട്‌ ഒരാഴ്‌ച തോറബോറയില്‍ കോയമ്പത്തൂര്‍ കഥമാത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഒന്നാം കഥയുടെ രംഗപ്രവേശം കഴിഞ്ഞ്‌ അധികം വൈകാതെയാണ്‌ രണ്ടാമത്തെ കഥ ഉരുത്തിരിയുന്നത്‌. വായുകയറി നിറഞ്ഞ റഷീദിന്റെ വയറിന്‌ എന്നും പ്രശ്‌നങ്ങളാണ്‌. ഡോക്ടര്‍ കഴിക്കരുതെന്ന്‌ പറഞ്ഞ ഭക്ഷണസാധനങ്ങളെ ധീരനായ ആ പോരാളി കഴിക്കൂ...രാവിലെ ആറിന്‌ ഹോട്ടലില്‍ നിന്ന്‌ ബോണ്ട(നിറയെ കിഴങ്ങാണതില്‍),പിന്നെ പൊറോട്ട, ആ തൊണ്ടക്കുഴിയിലൂടെ ചോറിറങ്ങണമെങ്കില്‍ ഓംലൈറ്റ്‌ വേണം...അങ്ങനെ ഗ്യാസിളകുമ്പോള്‍ ജെലൂസില്‍ വാങ്ങി വിഴുങ്ങി ജീവിതം മുന്നോട്ടുരുട്ടുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി വയര്‍ പണിമുടക്കിയത്‌. അകത്തോട്ടു സ്വീകരിക്കുക മാത്രമാണ്‌ നല്‍കുന്നത്‌, പുറത്തോട്ടു അല്‍പ്പമെങ്കിലും പോവാത്ത അവസ്ഥ.***** മൂന്നുദിവസം ശുഭപ്രതീക്ഷയോടെ പോരാളി കഴിച്ചു കൂട്ടിയെങ്കിലും നാലാം ദിനം പിടുത്തംവിട്ടു. മെഡിക്കല്‍ ഷോപ്പില്‍ പോവുമ്പോള്‍ കമാന്‍ഡറുണ്ടായിരുന്നു പോരാളിയുടെ കൂടെ. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടിയോടു വയറ്റീന്ന്‌ പോക്കിനുള്ള ഗുളികക്ക്‌ ആവശ്യപ്പെട്ടു. രണ്ടു ഗുളികയും വാങ്ങി പുറത്തിറങ്ങിയ പാടെ കമാന്‍ഡര്‍ ചോദിച്ചു വയറ്റീന്നു പോക്കിനുള്ള ഗുളികയെന്നല്ലേ താന്‍ പറഞ്ഞത്‌?. അങ്ങനെ പറഞ്ഞാലെ ശരിയാവൂ....പോരാളി ഗൗരവത്തില്‍ മറുപടിയും കൊടുത്തു. പാവം കമാന്‍ഡര്‍ പിന്നെന്തു പറയാന്‍. രാവിലെ ഒരു ഗുളികയൊക്കെ കഴിച്ച്‌ പോരാളി തോറബോറയിലൂടെ ഉലാത്തി. ഉച്ചയായിട്ടും നോ രക്ഷ...അടുത്തതും എടുത്തു വിഴുങ്ങി...വൈകീട്ട്‌ നാലുമണിയോടെ വെരുകിനെ പോലെയായി റഷീദിന്റെ അവസ്ഥ. വയറിനകത്തു നിന്നു അപശബ്ദങ്ങള്‍..വയറിനകത്തു മുളകുതേച്ചുപിടിപ്പിച്ച അവസ്ഥ...രാത്രി 12 മണിയോടെ വണ്ടിവിളിച്ച്‌ ആശുപത്രിയിലാക്കി.(മെഡിക്കല്‍ ഷോപ്പില്‍ പുറത്തുപോക്കിനുള്ള ഗുളികക്കു ചോദിച്ചതിനാല്‍ അവര്‍ ലൂസ്‌മോഷന്‍ നിര്‍ത്താനുള്ള ഗുളികയാണ്‌ കൊടുത്തത്‌. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!! ) മൂന്നുദിവസത്തെ കഷ്ടപ്പാടിനൊപ്പം ഗുളികയുടെ വീര്യവും(മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു..എന്ന ചൊല്ല്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌). ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ദേഷ്യത്തിലാണ്‌ ഡോക്ടറെത്തിയത്‌. എന്നാല്‍ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നല്ല ചെറുപ്പക്കാരന്‍ എങ്കിലും ഈ ഗതി വന്നാല്‍ എന്താ ചെയ്യുക? ഡോക്ടറുടെ കണ്ണ്‌ നിറഞ്ഞിരുന്നോ എന്ന്‌ കൂടെപ്പോയ പോരാളിക്കു പോലും തോന്നിപ്പോയി. ഒടുവില്‍ രണ്ട്‌ ഡോസ്‌ എനിമ അടിച്ചു കയറ്റി ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ലജ്ജയോടെ നല്‍കിയ ഗുളികതന്നെയായിരുന്നു കഥയിലെ നായകന്‍. അതും കഴിഞ്ഞു 10 മണിക്കൂറിനു ശേഷമാണ്‌ റഷീദിനെ സമാധാനിപ്പിച്ച്‌ ആശ്വാസത്തിന്റെ കടലൊഴുകിയത്‌. റഷീദിനും സഹപോരാളികള്‍ക്കും തോറബോറയ്‌ക്കും നീണ്ട നാലര ദിവസത്തെ കാത്തിരിപ്പിന്‌ ഫലം കണ്ടതിലുള്ള സന്തോഷവും ആശ്വാസവും. എല്ലാവരും പടച്ചവനെ സ്‌തുതിച്ചു. വിസര്‍ജ്ജനം തന്നെ ലോകത്തിലെ ഏറ്റവും സുഖകരമായ അനുഭൂതി. അന്നുവരെ ഭോജനമെന്നു പറഞ്ഞിരുന്ന റഷീദ്‌ തിരുത്തിപ്പറഞ്ഞു.......

Thursday, November 20, 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍