പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Monday, September 22, 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി

വെറുതെയിരിക്കുമ്പോള്‍ ഓര്‍മകള്‍ വേട്ടയാടുന്നു. ഓര്‍ത്താല്‍ നന്ന്‌, അല്ലെങ്കിലും... ദാ..ഇവിടെ ക്ലിക്കൂ

Tuesday, September 16, 2008

മിസ്റ്റര്‍ പ്രാണികുമാറിന്റെ ആശങ്കയും കാണാതായ പോരാളിയും

നവതോറബോറയില്‍ പ്രവേശിച്ച അന്നുമുതല്‍ പോരാളികള്‍ക്ക്‌ എന്തോ ഒരസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഒരു ഭാര്‍ഗവി നിലയം എന്നു പറയാവുന്ന രീതിയില്‍ കിടന്ന രണ്ടുനില വീട്‌ കമ്പനി ഏര്‍പ്പാടാക്കി തന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചതും ദുഃഖിച്ചതും തോറബോറ നിവാസികളായിരുന്നു. സന്തോഷം മഴയില്‍ കുതിരുന്ന തോറബോറയില്‍ നിന്ന്‌ രക്ഷപ്പെടുന്നതില്‍ നിന്നും ദുഃഖം രണ്ടുവര്‍ഷത്തെ വിഹാരലോകം ഉപേക്ഷിച്ചു പോവുന്നതിലുമായിരുന്നു. എങ്കിലും പെയിന്റടിച്ചു ഒരുങ്ങിനിന്ന അതിമനോഹരിയായിരുന്നു നവതോറബോറ. (കെട്ടിടത്തെ സുന്ദരനെന്നോ..സുന്ദരിയെന്നോ വേര്‍തിരിക്കുന്ന കാര്യത്തില്‍ വല്ലാത്ത കണ്‍ഫ്യൂഷനുണ്ട്‌.) വീട്‌ തുറന്നുകൊടുക്കുന്ന ദിവസം തേനീച്ചക്കൂട്ടമിളകി വരുന്നതു പോലെ പോരാളികള്‍ താഴത്തെ നിലയിലേക്ക്‌ ഇരച്ചുകയറി. വളരെ പെട്ടെന്നു തന്നെ താഴത്തെ നിലയിലെ റൂമുകള്‍ പോരാളികള്‍ പിടിച്ചടക്കി. പിന്നാലെയെത്തിയ സഹപോരാളികള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന രണ്ടാം നിലയിലെ റൂമുകളിലേക്ക്‌ മനസ്സില്ലാമനസ്സോടെ കയറിപ്പോവുകയും റെഡ്‌സ്‌ട്രീറ്റ്‌ എന്ന 'നിലവാര'മുള്ള പേരതിനു സമ്മാനിക്കുകയും ചെയ്‌തു. നിര്‍ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാം പേരുകേട്ട പാടെ മറ്റുള്ളവര്‍ ഓടിമറഞ്ഞു. നാട്ടിലും വീട്ടിലും ഓഫിസിലുമൊക്കെ മാന്യനും പകല്‍മാന്യനുമൊക്കയായ ആള്‍ റെഡ്‌സ്‌ട്രീറ്റില്‍ അംഗത്വമെടുക്കുക എന്നു പറഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ......
ഏതായാലും റെഡ്‌സ്‌ട്രീറ്റിനു രൂപം കൊടുത്ത രണ്ടുപേര്‍ സസുഖം വാഴുന്നുണ്ടാ സ്‌ട്രീറ്റില്‍. ഒരാളതിന്റെ പ്രസിഡന്റ്‌, അപരന്‍ സെക്രട്ടറി...(രണ്ടുപേര്‍ക്കു കൂടി ഒരു സംഘടന നടത്താന്‍ പാടുണ്ടോ എന്ന ചോദ്യത്തിനുത്തരവും റെഡിയാണ്‌. കോണ്‍ഗ്രസ്‌ പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു പോവുമ്പോള്‍ എത്ര പേരാണ്‌ പൊട്ടിമുളക്കുന്ന ഗ്രൂപ്പുകളില്‍ ഉണ്ടാവുക....ഇംഗ്ലീഷ്‌ അക്ഷരമാലയില്‍ ആവശ്യത്തിന്‌ അക്ഷരങ്ങള്‍ ഉണ്ടാവുമോ പുതിയ ഗ്രൂപ്പിന്‌ പേരിടാന്‍ എന്ന ശങ്ക മാത്രമല്ലാതെ...മറ്റെന്താണ്‌ അവര്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ പിന്നെ ഇവിടെ ഇതു മതി...) എങ്ങനെയുണ്ട്‌ റെഡ്‌സ്‌ട്രീറ്റുകാരുടെ മറുപടി.
അങ്ങനെ നവതോറബോറയിലെ സൗകര്യങ്ങളിലും അസൗകര്യങ്ങളിലും രസംപിടിച്ചു വരുമ്പോഴാണ്‌ നുഴഞ്ഞുകയറ്റക്കാരായി ചിലരെത്തിയത്‌. രാത്രി ഉറക്കത്തിനിടയിലും കുളികഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴും ശരീരത്തില്‍ എന്തോ കടിക്കുന്നതുപോലെ തോന്നല്‍. യുദ്ധക്കളത്തിലേക്കുള്ള വഴിമധ്യേയും യുദ്ധക്കളത്തിലെത്തിയ ശേഷവും സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ക്ക്‌ അറുതിവരുത്താന്‍ വിഷമമനുഭപ്പെട്ടതോടെയാണ്‌ കമാന്‍ഡറുടെ നേതൃത്വത്തില്‍ പോരാളികള്‍ തോറബോറ അരിച്ചുപെറുക്കിയത്‌. തോറബോറ ഉപേക്ഷിച്ചു വന്നതിനോടുള്ള ശരീരത്തിന്റെ റിയാക്ഷന്‍ ആവുമെന്ന്‌ ആദ്യമൊക്കെ കരുതിയിരുന്നെങ്കിലും പിന്നീടാണ്‌ യഥാര്‍ഥ ശത്രുവിനെ കണ്ടെത്തുന്നത്‌. തീരെച്ചെറിയ കറുത്ത (കറുകറുത്ത) ഉറുമ്പുകളായിരുന്നു തങ്ങളുടെ 'കടി' പോരാളികള്‍ക്കു മേല്‍ കടിച്ചു തീര്‍ത്തത്‌. നിയമോപദേശകന്‍ കഴിക്കാനായി കൊണ്ട്‌ ബാഗില്‍ വച്ച റെസ്‌ക്‌ പായ്‌ക്കറ്റിലാണ്‌ മണം പിടിച്ചും ശത്രുസൈന്യത്തിന്റെ പാതപിന്തുടര്‍ന്നും പോരാളി സംഘങ്ങള്‍ എത്തിയത്‌. തങ്ങളുടെ മൃഷ്ടാന്നഭോജനത്തിനു തടസ്സം നേരിട്ട കറുമ്പന്മാര്‍ തലയുയര്‍ത്തി കമാന്‍ഡറെ നോക്കിയെങ്കിലും ധൈര്യശാലിയായ കമാന്‍ഡര്‍ വിദഗ്‌ധമായി കവര്‍ കൈയിലെടുത്തു പുറത്തേക്കു വലിച്ചെറിഞ്ഞു. റെസ്‌ക്‌ പോയ വിഷമത്തില്‍ നിയമോപദേശകന്‍ എന്തൊക്കെയോ പിറുപിറുത്തെങ്കിലും ആരും വകവച്ചില്ല. 'പുകഞ്ഞ റെസ്‌ക്‌ പുറത്ത്‌'എന്ന മനോഭാവമായിരുന്നു മറ്റു പോരാളികള്‍ക്ക്‌.
വലിയ ആശ്വാസത്തിലായിരുന്നു പിന്നീട്‌ പോരാളികള്‍. ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ റഷീദിന്റെ ചൈനീസ്‌ മൊബൈലില്‍ ഡിജിറ്റല്‍ ക്വാളിറ്റിയോടെ ഓത്തുപള്ളീല്‍ അന്നു നമ്മള്‍........എന്ന ഗാനം കേള്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.
പിറ്റേ ദിവസം സാധാരണപോലെ കടന്നുപോയി. അതിനടുത്ത ദിവസമാണ്‌ പോരാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടാവുന്നത്‌. യുദ്ധംകഴിഞ്ഞ്‌ ഉറങ്ങാന്‍ പോരാളികളുടെ കൂടെ തോറബോറയില്‍ വരികയും ഉച്ചവരെ 'കുളിമല്‍സര'ത്തില്‍ പങ്കെടുക്കാന്‍ ബാത്ത്‌റൂമിനു മുമ്പില്‍ ക്യൂ നില്‍ക്കുകയും ചെയ്‌ത നിയമോപദേശകനെ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ നാലുകഴിഞ്ഞിട്ടും കാണാതായതോടെ പോരാളികള്‍ക്കിടയില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങിത്തുടങ്ങി. ചോദിച്ചവര്‍ ചോദിച്ചവര്‍ അറിയില്ലെന്നു കൈമലര്‍ത്തിയപ്പോള്‍ പോരാളികളുടെ സംശയദൃഷ്ടികള്‍ ചെന്നുപതിച്ചതു ശത്രുക്കളായ റെഡ്‌സ്‌ട്രീറ്റുകാരിലായിരുന്നു. ചാരന്മാരായ തങ്ങളെയും പിലാത്തറയെയും പറഞ്ഞുവിട്ടെങ്കിലും യഹ്യയുടെ വായില്‍ നിന്ന്‌ കമാന്നൊരക്ഷരം കൂടി പുറത്തുവന്നില്ല. നിരാശയോടെ മടങ്ങിയ ഇരുവരും വിവരം കമാന്‍ഡറുടെ ചെവിയിലേക്ക്‌ പകര്‍ത്തി. ഉടനെടുത്തു ഹൈടെക്‌ നഗരമായ മാനന്തവാടിയില്‍ ചൈനീസ്‌ സര്‍ക്കാര്‍ നേരിട്ടിറക്കി കൊടുത്ത അറഫാത്തിന്റെ മൊബൈല്‍. നിയമോപദേശകന്റെ നമ്പര്‍ കുത്തിനോക്കിയെങ്കിലും സ്വിച്ച്‌ഡ്‌ ഓഫ്‌ ആണെന്ന കംപ്യൂട്ടര്‍ ചേച്ചിയുടെ മറുപടിയാണ്‌ പോരാളികളുടെ കര്‍ണത്തില്‍ പതിച്ചത്‌. പോരാളി മിസ്സിങ്ങാണെന്ന അടിയന്തര സന്ദേശം യുദ്ധക്കളത്തില്‍ വിളംബരം ചെയ്‌ത ശേഷം തിരച്ചില്‍ നടത്താന്‍ കമാന്‍ഡറും സംഘവും തോറബോറ ലക്ഷ്യമാക്കി നീങ്ങി.
അതിനിടെ ആരോ പറഞ്ഞ പഴയ കഥ പോരാളികളെ ചകിതരാക്കി. പണ്ടേതോ..യുദ്ധക്കളത്തില്‍ നിന്നു മുങ്ങിയ വിരുതന്‍ മൂന്നുദിവസമായി യുദ്ധത്തിനു വരാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂവാണ്ടന്‍ മാവില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയ കാഴ്‌ചയായിരുന്നു ആ കഥ.
ആരൊക്കെയോ അയ്യോ കഷ്ടം! പാവം പയ്യനായിരുന്നു! തുടങ്ങിയ കമന്റുകളൊക്കെ വിട്ടുതുടങ്ങി.
അങ്ങനെയൊന്നും നിയമോപദേഷ്ടാവിന്‌ സംഭവിക്കില്ല. എന്ന ഉറക്കെ ഉറക്കെ പ്രഖ്യാപി്‌ച്ചു കുറച്ചുപേര്‍ കൂടി കമാന്‍ഡറുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേരാന്‍ യാത്രയായി. യാത്ര പാതിവഴിയിലെത്തുമ്പോള്‍ കമാന്‍ഡര്‍ നിയമോദേഷ്ടാവിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ച്‌ കൊണ്ടുവരുന്നുണ്ട്‌. നീണ്ട യാത്ര കഴിഞ്ഞ ക്ഷീണമായിരുന്നു ആ മുഖത്ത്‌ തെളിഞ്ഞുനിന്നിരുന്നത്‌. യുദ്ധക്കളത്തില്‍ ഹാജരാക്കിയ പ്രതിയെ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിനു വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം.
ആദ്യമൊന്നും പിടിതരാതെ നിന്നിട്ടൊടുവില്‍ ആ നഗ്നസത്യം നിയമോപദേശകന്‍ വെളിപ്പെടുത്തി. യുദ്ധക്കളത്തിലേക്കുള്ള യാത്രവേളയില്‍ കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം ഇപ്പോ വരാം...എന്ന വാക്കും വിശ്വസിച്ച്‌ ചാടിപ്പുറപ്പെട്ടതാണ്‌. മണിക്കൂറുകള്‍ ഒന്ന്‌ ഒന്നര രണ്ട്‌ രണ്ടര എന്നിങ്ങനെ പതിയെപ്പതിയെ കടന്നുപോയത്‌ അറിയാഞ്ഞിട്ടാണോ..അതോ മൂന്നുമണിക്കൂര്‍ മിച്ചം വേണ്ടിവരുന്ന യാത്ര അരമണിക്കൂര്‍ കൊണ്ടു പോയിവരാന്‍ സാധിക്കാത്തതിനാലാണോ എന്നറിയില്ല പോരാളി യുദ്ധക്കളത്തിലെത്താന്‍ ഒരുപാട്‌ വൈകി, എന്നു മാത്രമല്ല, സഹപോരാളികളെ ഏറെ ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്‌തു. ചാര്‍ജ്‌ തീര്‍ന്നതിനാലാണ്‌ മൊബൈല്‍ ചത്തതെന്ന നിസ്സഹായതയും ഖേദത്തോടെ അറിയിച്ചു. അന്ന്‌ തന്നെ നിയമോപദേശകന്‌ സഹപോരാളികള്‍ പുതിയ പേരും ചാര്‍ത്തി "മിസ്സിങ്‌ പോരാളി"
സംഭവബഹുലമായ രണ്ടാമത്തെ സംഭവം രണ്ടുദിവസങ്ങള്‍ക്കു ശേഷം ആഗതമായി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു എന്ന മാതിരിയാണ്‌ ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്‌ എന്നതാണ്‌ അദ്‌ഭുതകരം. തോറബോറയിലാണ്‌ എല്ലാം അരങ്ങേറുന്നത്‌. എടുത്തുപറയാന്‍ പറ്റിയ ഒന്നുംതന്നെ ആ 'ചുവന്നതെരുവി'ല്‍ സംഭവിക്കാത്തതെന്തേ എന്ന സംശയത്തെ നിങ്ങളോടു പങ്കുവച്ച്‌ ഞാനാ കഥ പറയാം. നേരത്തേ പറഞ്ഞ ശത്രുക്കളെ നാമാവശേഷമാക്കി എന്ന സന്തോഷത്തില്‍ തോറബോറയിലെ പകല്‍ ഇരുളുകയും രാത്രി വെളുക്കുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു സുപ്രച്ചയില്‍(ഉച്ചയ്‌ക്ക്‌) അപ്രതീക്ഷിതമായാണ്‌ ഖാസിമി ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നത്‌. ചെവിക്കകത്ത്‌ ടണ്ടഗ ടണ്ടഗാാാാന്ന്‌ ശബ്ദം..എന്തൊക്കെയോ പാഞ്ഞുനടക്കുന്നു..ആകെപ്പാടെ ചെവിക്കകത്തു നീറ്റല്‍. ഒന്നു കുളിക്കാന്‍ കൂടി കൂട്ടാക്കാതെ ഒരാഴ്‌ചയായി ധരിക്കുന്ന ജീന്‍സും ജുബ്ബയും വലിച്ചുകേറ്റിയിട്ട്‌ അറഫാത്തിനെയും കൂട്ടി ഹോസ്‌പിറ്റലിലേക്ക്‌ ബസ്‌ പിടിച്ചു. സഹിക്കാനാവാത്ത വേദന അവഗണിച്ച്‌ നീണ്ടക്യൂവില്‍ നിന്ന്‌ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ പേര്‌ പറഞ്ഞുകൊടുക്കുമ്പോള്‍ ആണ്‌ ഇന്ത്യന്‍ റുപ്പീസ്‌ 100 രൂപ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന മധുരമൊഴി കേള്‍ക്കുന്നത്‌. പഴ്‌സ്‌ തുറന്നുനോക്കിയെങ്കിലും പത്തുരൂപാ തികച്ചെടുക്കാന്‍ ഇല്ലെന്നു കണ്ടു ഞെട്ടി.(ഞെട്ടല്‍ അഭിനയിച്ചു). അറഫാത്തിനെ സഹായത്തിനായി നോക്കിയെങ്കിലും കണ്ണടച്ചു കാണിച്ചതിനാല്‍ ഖാസിമിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ഒടുവില്‍ എ.ടി.എം കാര്‍ഡും കൊടുത്ത്‌‌ അറഫാത്തിനെ പുറത്തേക്കയച്ച്‌ അടുത്തുകണ്ട കസേരയില്‍ ഖാസിമി ഉപവിഷ്ടനായി. അഞ്ചുപത്തുമിനുട്ടിനകം വിയര്‍ത്തുകുളിച്ചെത്തിയ അറഫാത്ത്‌ പണം കൗണ്ടറിലടച്ചു ഖാസിമിയേയും കൂട്ടി ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി. പാണ്ടിലോറിയില്‍ കച്ചിത്തുറു കൊണ്ടുപോവുന്ന പോലുള്ള ഖാസിമിയുടെ മുടിയും താടിയുമൊക്കെ കണ്ട്‌ ഡോക്ടര്‍ ഒരു നിമിഷം അന്തിച്ചു നിന്നു. പിന്നീട്‌ കാര്യമന്വേഷിച്ചു.
ചെവിയില്‍ പ്രാണി കയറി.......ഖാസിമിയുടെ മറുപടിയില്‍ വിശ്വാസം വരാതെ ഡോക്ടര്‍ ടോര്‍ച്ചടിച്ചും പേനയിട്ടു കറക്കിയുമൊക്കെ നോക്കി. കുറിപ്പടിയെടുത്ത്‌ പേന തെളിയുന്നുണ്ടോ എന്നു കുത്തിവരച്ചു. സാരമില്ല ഞാന്‍ കുറിച്ച മരുന്നു വാങ്ങി കഴിച്ചാല്‍ മതിയെന്ന ആശ്വാസവചനം കൈമാറി.

അല്ല ചെവിക്കകത്തുപോയ പ്രാണിയെവിടെ? എന്ന സംശയത്തോടെ ഉള്ളടക്കത്തിലെ ജഗതിയെപ്പോലെ ഡോക്ടറുടെ മുമ്പില്‍ ഖാസിമി നിലയുറപ്പിച്ചു.
സാരംല്യേേേേന്ന....ഒക്കെ ശര്യാവും...ഡോക്ടര്‍ ഉദാരമനസ്‌കനായി. സംശയം തീര്‍ത്തുനീങ്ങിയില്ലെങ്കിലും അറഫാത്ത്‌ പിടിച്ചുവലിച്ചതു കൊണ്ട്‌ ഖാസിമി റൂമില്‍ നിന്ന്‌ പുറത്തിറങ്ങി.
നിഷ്‌കാസനം ചെയ്‌തുവെന്ന്‌ പോരാളികള്‍ കരുതിയ കറമ്പന്മാര്‍(ഉറുമ്പിന്‍കൂട്ടങ്ങള്‍) ഇതാ വളരെ ആസൂത്രിതമായി ഖാസിമിയുടെ 100 ഇന്ത്യന്‍ രൂപ പൊടിച്ചുകളഞ്ഞു. പോരാത്തതിന്‌ മാനഹാനിയും...
യുദ്ധക്കളത്തിലെത്തുന്നതിനു മുമ്പുതന്നെ സഹപോരാളികള്‍ക്ക്‌ സന്ദേശമെത്തിയതിനാല്‍ എല്ലാവരും അടങ്ങാത്ത ആകാംക്ഷയിലായിരുന്നു. പ്രാണി കയറിയ ഖാസിമിയുടെ ചെവി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടിക്കറ്റ്‌ വച്ച്‌ പ്രോഗ്രാം നടത്തിയിരുന്നെങ്കില്‍ ആശുപത്രിയില്‍ ചെലവായ തുക എളുപ്പത്തില്‍ വസൂലാക്കാവുന്നത്ര തിരക്കായിരുന്നു എന്നു പറയുന്നതില്‍ പോരാളികള്‍ അതിരറ്റ്‌ അഭിമാനിക്കുന്നു. (ഒരു പോരാളിയുടെ ചെവി കാണാന്‍ അത്രമാത്രം ആളുകല്‍ വരുന്നതില്‍ അസൂയപ്പെടുകയാണ്‌ വേണ്ടത്‌. പക്ഷേ പോരാളികള്‍ അത്തരക്കാരല്ല.) അന്നുവൈകീട്ട്‌ കമാന്‍ഡറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഒരു പേരിടല്‍ കര്‍മം കൂടി നടത്തി. "മിസ്റ്റര്‍ പ്രാണികുമാര്‍".
തോറബോറയുടെ വീരേതിഹാസങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ തുന്നിച്ചേര്‍ത്ത്‌ മിസ്സിങ്ങ്‌ പോരാളിയും മിസ്റ്റര്‍ പ്രാണികുമാറും ആ ദിവസങ്ങളില്‍ സമാധാനമായി ഉറങ്ങി. നാളെ എന്തു പുകിലാവും നടക്കുകയെന്നോര്‍ത്ത്‌ കമാന്‍ഡറും മറ്റ്‌ പോരാളികളും ഉറങ്ങിയതേ ഇല്ല.....

Monday, September 8, 2008

ഒരു പോരാളി സീസണ്‍ ടിക്കറ്റ്‌ എടുത്ത കഥ

യുദ്ധക്കളത്തിലെത്തി(ഓഫിസ്‌) ദിനേന വീട്ടിലേക്ക്‌ ലോക്കല്‍ ട്രെയിന്‌ പോവാനാവുമെന്ന സൗകര്യത്തെക്കുറിച്ച്‌ താനൂരുകാരന്‍ പോരാളി വീരവാദം മുഴക്കിയിരുന്നത്‌ ട്രെയിന്‍ കടന്നുചെല്ലാത്ത ഇനി കടന്നു ചെല്ലുമെന്ന പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന ഇടുക്കി പോരാളികളെ കളിയാക്കിക്കൊണ്ടായിരുന്നു. നാട്ടില്‍ നിന്ന്‌ പുറപ്പെടുന്ന ഹൈറേഞ്ച്‌ മലബാര്‍ നൈറ്റ്‌ സര്‍വീസ്‌ ബസ്സില്‍ നേരത്തേ കാലത്തേ എത്തി സീറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ നീണ്ട 10 മണിക്കൂര്‍ ഒരേ ഇരിപ്പിരുന്ന്‌ അതിരാവിലെ തോറബോറയിലെത്തുകയായിരുന്നു അവര്‍ ചെയ്‌ത കുറ്റം. അതുമല്ലെങ്കില്‍ റഷീദിന്റെ വക ട്രെയിന്‍ യാത്രയുമുണ്ടാവും പോരായ്‌മയായി. ആലുവയില്‍ ഇറങ്ങി തിരക്കേറിയ ബോഗിയില്‍ സീറ്റും ചാരിനിന്ന്‌ വായിനോക്കി, എല്ലാവരും യുദ്ധക്കളം വിട്ട്‌ വീടണയുന്ന സമയത്ത്‌ (അതായത്‌ 7.30 pm) ചാടിമറിഞ്ഞെത്തും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ്‌ താനൂരുകാരന്‍ പോരാളിയുടെ ട്രെയിന്‍യാത്രയുടെ മാഹാത്മ്യം. അങ്ങനെയിരിക്കെ ഒരു നാള്‍ ട്രെയിന്‍ യാത്രയുടെ സൗകര്യക്കാരന്‌(സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നയാള്‍) വല്ലാത്ത ഒരമളി പിണയുന്നത്‌. വീട്ടില്‍പോവാന്‍ തിരക്കുപിടിച്ച്‌ സ്റ്റേഷനിലെത്തുമ്പോള്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണ്‌. ട്രെയിനാണെങ്കില്‍ ഇപ്പോള്‍ പോവും ഇപ്പോള്‍ പോവും എന്ന മട്ടില്‍ ചാഞ്ചാടിനില്‍ക്കുകയാണ്‌. ആകപ്പാടെ കണ്‍ഫ്യൂഷനിലായ പോരാളി ആര്‍ക്കും വേണം ടിക്കറ്റ്‌? ഞാനൊരു താനൂരുകാരനാണ്‌ എന്ന 'അഭിമാന'ത്തോടെ ചാടി ബോഗിയില്‍ കയറി. ചൂടുമാറാത്ത പത്രമൊക്കെ വായിച്ചു രസിച്ചിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ടി.ടി.ഇയുടെ രംഗപ്രവേശം. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെത്തന്നെയാണ്‌ പോരാളി പഴ്‌സെടുത്ത്‌ ടിക്കറ്റെടുത്ത്‌ നീട്ടിയത്‌. ടിക്കറ്റ്‌ വാങ്ങി നോക്കിയയുടനെ ടി.ടി.ഇ
ആരാഞ്ഞു ഇന്നത്തെ ടിക്കറ്റ്‌ എവിടേ കുട്ടീ? ഓ അതിന്നലത്തെ ആയിരുന്നോ...പഴ്‌സിന്റെ രഹസ്യ അറയില്‍ നിന്ന്‌ അടുത്ത ടിക്കറ്റും നീട്ടി താനൂര്‍ പോരാളി. ആശ്വാസത്തോടെ ടിക്കറ്റ്‌ വാങ്ങിയ ടി.ടി.ഇ ഇത്തവണ ഞെട്ടി. കഴിഞ്ഞ മാസത്തെ ടിക്കറ്റായിരുന്നു അത്‌. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ലിനി എന്ന ഏഷ്യന്‍ അപ്പെക്‌സിന്റെ പരസ്യഗാനവും പാടിയാണ്‌ ടി.ടി.ഇ പോരാളിയുടെ കുത്തിനു പിടിച്ചത്‌. തന്റെ പരിപ്പീ കഞ്ഞിക്കലത്തില്‍ വേവൂലാ എന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ ആജ്ഞാപിച്ചു എടുക്കെടാ@@$**@*%%#@#$# ടിക്കറ്റ്‌.
പോരാളിയുടെ ധൈര്യം പറ്റേ ചോര്‍ന്നതിനാല്‍ ചാടി കാലില്‍ വീണു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോളാണ്‌ സ്‌റ്റേഷനിലെത്തിയതെന്നും ടിക്കറ്റ്‌ എടുക്കാന്‍ സമയം കിട്ടിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞുനോക്കിയെങ്കിലും ടി.ടി.ആര്‍ വഴങ്ങിയില്ല. ഫൈനടക്കാന്‍ നിര്‍ദേശം നല്‍കിയ ടി.ടി.ആറിന്റെ മുഖത്തുനോക്കി പോരാളി കാശില്ലെന്നു പറഞ്ഞുനോക്കിയെങ്കിലും ആ കഠിനഹൃദയന്‍ വഴങ്ങിയില്ല എന്നുള്ളതാണ്‌ സത്യം. എങ്ങനെയാണ്‌ അയാള്‍ സമ്മതിക്കുക. പുലിവരുന്നേ പുലി എന്നു കാറിക്കൂവിയതു പോലെ പഴയ ടിക്കറ്റുകളെല്ലാം പരിശോധിപ്പിച്ചുകളഞ്ഞില്ലേ പാവം സത്യസന്ധനായ പോരാളി. പോരാളിയുടെ പഴ്‌സിന്റെ ഉള്ളറകളൊക്കെ പരിശോധിച്ചു നിരാശനായ ടി.ടി.ആര്‍ പഴ്‌സിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ കസ്റ്റഡിയിലെടുത്ത്‌ സ്ഥലംവിട്ടു. കോഴിക്കോട്‌ ഓഫിസിലെത്തി പണമടച്ചു കാര്‍ഡ്‌ കൈപ്പറ്റിക്കൊള്ളണമെന്ന മുന്നറിയിപ്പ്‌ നല്‍കാനും ടി.ടി.ഇ മറന്നിരുന്നില്ല. ആറുരൂപയുടെ ടിക്കറ്റിന്‌ പിഴയൊടുക്കേണ്ട തുക 255 രൂപ. എങ്ങനെ സഹിക്കാനാണ്‌ പ്രിയപ്പെട്ടവരേ......ഒരു ചായ കുടിക്കാതെ പുകവലിക്കാതെ സമ്പാദിച്ച പണമാണ്‌ ശൂൂൂൂൂൂൂൂൂന്ന്‌ ഇല്ലാതാവുന്നത്‌. യുദ്ധക്കളത്തില്‍ നിന്ന്‌ വൈകിയിറങ്ങിയതിനെക്കുറിച്ചും ആ സമയം ടിക്കറ്റെടുക്കാന്‍ സ്റ്റേഷനില്‍ ക്യൂ നിന്നവരെയും ട്രെയിന്‍ സമയത്തു തന്നെ സ്റ്റാര്‍ട്ട്‌ ചെയ്‌ത ഡ്രൈവറെയും ആത്മാര്‍ഥമായി തന്നെ ശപിച്ചുകൊണ്ടും പാവം പോരാളി(ആ സമയത്തു പോരാളി വെറും ഊച്ചാളിയായി മാറിയിരുന്നു. അതുകൊണ്ടാണ്‌ പാവം എന്നു ചേര്‍ത്തത്‌.) താനൂരില്‍ ട്രെയിനിറങ്ങി. പിറ്റേദിവസം ഫറോക്കിലിറങ്ങാതെ നേരെ കോഴിക്കോട്ട്‌ ഓഫിസില്‍ ചെന്ന്‌ പിഴത്തുക അടച്ച്‌ കാര്‍ഡ്‌ കൈപ്പറ്റി യുദ്ധക്കളത്തില്‍ റിപോര്‍ട്ട്‌ ചെയ്‌തു. പ്രിയപോരാളികളെ ട്രെയിനില്ലാത്ത നാടാണ്‌ നാട്‌. കാരണം അവിടെ ടി.ടി.ഇ ഇല്ലല്ലോ..എന്നായിരുന്നു ആദ്യത്തെ സംഭാഷണം. കാരണമന്വേഷിച്ചപ്പോഴാണ്‌ കദനകഥയുടെ വിഴുപ്പ്‌ ഭാണ്ഡം താനൂര്‍ പോരാളി സഹപോരാളികള്‍ക്കു മുമ്പില്‍ തുറന്നുവച്ചത്‌. പലര്‍ക്കും പോരാളിയോട്‌ പുച്ഛവും സഹതാപവും തോന്നി. ഇടുക്കിപ്പോരാളികള്‍ ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി നടുനിവര്‍ത്തി ഇരുന്നു. പിന്നീട്‌ താനൂര്‍ പോരാളി മറ്റൊന്നു കൂടി പോരാളികളെ ഉയര്‍ത്തിക്കാട്ടി. സ്‌റ്റേഷനില്‍ പോയി ക്യൂ നില്‍ക്കുന്നതും ടി.ടി.ഇ കോളറിന്‌ പിടിക്കുന്നത്‌ ഒഴിവാക്കാനുമുള്ള സൂത്രമായിരുന്നു അത്‌. ഒരു സീസണ്‍ ടിക്കറ്റ്‌.

Friday, September 5, 2008

കടന്നുവന്നവര്‍ മൂന്ന്‌. പ്രവാസിപോരാളികള്‍ രണ്ട്‌. ബാക്കിയെത്ര?

തോറബോറയുടെ ആദ്യകാല പോരാളികളെ ബ്ലോഗിന്റെ താളുകളില്‍ പ്രതിഷ്‌ഠിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്‌ ആ പ്രവാസികള്‍ തന്നെയായിരുന്നു. നിരന്തരമായ ശല്യം സഹിക്കാനാവാതെ വന്നതോടെ കമാന്‍ഡര്‍ തന്നെയാണ്‌ എങ്കില്‍പിന്നെ അടിയന്തരമായി അത്തരം ഗൂഢശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും അതിനായി അവരെ ശാശ്വതമായി ബ്ലോഗില്‍ പ്രതിഷ്‌ഠിക്കാമെന്നും തീരുമാനം അറിയിച്ചത്‌. ഒരു വെടിക്കു രണ്ടുപക്ഷി എന്നതു തന്നെയാണ്‌ ഇവിടെയും സംഭവിക്കുക. തോറബോറയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആളെണ്ണം കൂടുകയും പ്രവാസി പോരാളികളെ സന്തോഷിപ്പിക്കുകയും ചെയ്യാം എന്നതാണ്‌ ആ പരിഹാരം. നാളെ നാളെ നീളെ നീളെ....എന്ന മുദ്രാവാക്യത്തെ ഇനിയും നീട്ടിക്കൊണ്ടുപോവാവതല്ല എന്നു മനസ്സിലായത്‌ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയുമുള്ള ചീത്തകേള്‍ക്കലിലൂടെയാണ്‌. ഒടുവില്‍ അതും സംഭവിച്ചു. പ്രവാസികള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രവേശനം നല്‍കാന്‍ കമാന്‍ഡര്‍ ഉത്തരവിട്ടു. ഒത്തുപിടിച്ചാല്‍ മലയും പോരുമെന്ന പഴയ ചൊല്ലിനെ യാഥാര്‍ഥ്യമാക്കുകയാണ്‌ പോരാളികളുടെ ലക്ഷ്യം. കൊഴിഞ്ഞുപോവലുകള്‍ ശാരീരികമായ അഭാവം മാത്രമാണെന്നും മനസ്സില്‍ എന്നും സ്‌നേഹം തുളുമ്പുന്ന വികാരങ്ങള്‍ കാത്തുസൂക്ഷിക്കുകയും അതു പ്രകടിപ്പിക്കുകയും ചെയ്യുന്ന തോറബോറയുടെ പോരാളികള്‍ക്ക്‌ ഒരിക്കലും സഹപോരാളികളുടെ ഹൃദയത്തില്‍ നിന്ന്‌ അടരുവാന്‍ സാധ്യമല്ല എന്നുറക്കെ ഇവിടെ എഴുതിക്കൊണ്ടു തോറബോറയിലേക്ക്‌ പ്രവേശനം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ മൂന്നാമന്‍ തോറബോറയില്‍ തിരിച്ചെത്തി കഴിഞ്ഞു.
1. നിസാമുദ്ദീന്‍

5 അടി 3 ഇഞ്ച്‌. അത്ര ചെറുതല്ലെങ്കിലും വലിയ പോരാളികളുടെ ഇടയില്‍ കരടായേ തോന്നു.(അങ്ങനെയേ അംഗീകരിച്ചിട്ടുള്ളൂ. വലിപ്പത്തില്‍ കുരുടാണെങ്കിലും ശബ്ദത്തിന്റെ ബാസ്സുകൊണ്ട്‌ വലിയൊരു ഡ്രം തന്നെയാണ്‌. പിന്നെ മനോഹരമായി പാട്ടുപാടും എന്നത്‌ പറയാതിരിക്കാനാവാത്ത സത്യവും. ഇടുക്കി തൂക്കുപാലം പുഷ്‌പക്കണ്ടമെന്ന ആനാകേറാമല സ്വദേശി. പറയേണ്ടതില്ലല്ലോ..ബാച്ച്‌ലറാണ്‌.
2. സുധീര്‍


മാന്യപ്രേക്ഷകര്‍ക്ക്‌ തോറബോറയിലേക്കു സ്വാഗതം. കണ്ണാടിയിലെ ഗോപകുമാറിന്റെ സ്വരത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്‌ മറ്റാരുമല്ല തോറബോറയുടെ പ്രവാസിശബ്ദാനുകരണ പോരാളി . ഇതു കേള്‍ക്കുമ്പോള്‍ സുധീറിനെന്താ കൊമ്പുണ്ടോ എന്ന ചോദ്യമാവും നിങ്ങള്‍ക്കു തോന്നുക...എന്നാല്‍ അതല്ല അതിനുമപ്പുറവുമാണ്‌. പഞ്ചാര എന്ന സാക്ഷാല്‍ പഞ്ചസാരയുടെ പര്യായം മാത്രമാണീ പ്രവാസി. പത്തനംതിട്ട സ്വദേശി. ബാച്ച്‌ലര്‍
3. അറഫാത്ത്‌

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാം എന്ന മറ്റൊരു പഴമൊഴിയുടെ ജീവിക്കുന്ന സാക്ഷ്യം. മൂക്കുമുട്ടെ തിന്നുമദിച്ചു നടക്കുന്ന സമയത്ത്‌ അപ്രതീക്ഷിതമായി പാലക്കാട്ടേക്കു കിട്ടിയ ട്രാന്‍സ്‌ഫര്‍ ആളെ അടിമുടി മാറ്റി. പോയി ഒരുമാസത്തിനു ശേഷം യുദ്ധക്കളത്തിലെത്തിയ(ഓഫിസ്‌) ഈ മെലിഞ്ഞ പോരാളിയെ സ്വയം പരിചയപ്പെടുത്താതെ ആരും തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്‌ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതാണ്‌. ഈ ആകാരവടിവേ ഉള്ളൂ. ശുദ്ധനാണ്‌(അറിഞ്ഞിടത്തോളം). വയനാടിന്റെ സ്വന്തം സന്തതി. ബാച്ച്‌ലറാണ്‌.

Thursday, September 4, 2008

ഒരു കുരങ്ങ്‌ സുന്ദരിയുടെ കണ്ണാടിനോട്ടം

നാമെപ്പെഴും കുറ്റം പറയുന്നതാണ്‌ സ്‌ത്രീകളുടെ അമിത ഒരുക്കത്തെപ്പറ്റി. എന്നാല്‍ മനുഷ്യവര്‍ഗത്തിനു മാത്രമല്ല, മൃഗങ്ങളില്‍ വരെ പെണ്ണുങ്ങള്‍ തന്റെ സൗന്ദര്യത്തെക്കുറിച്ച്‌ ഏറെ ബോധവതിയാണ്‌. നോക്കൂ..ഈ കുരങ്ങുസുന്ദരിയെ.



കോതമംഗലം: വീടുകളില്‍ നിന്നും കണ്ണാടി മോഷ്ടിക്കുന്ന കുരങ്ങ്‌ നാട്ടുകാര്‍ക്ക്‌ കൗതുകവും ഭീഷണിയുമാകുന്നു. വനമേഖലക്കടുത്ത വടാട്ടുപ്പാറ ചക്കിമേട്ടിലാണ്‌ സംഭവം. വീടുകളിലെ കണ്ണാടികള്‍ മോഷ്ടിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന പെണ്‍കുരങ്ങ്‌ ചക്കിമേട്‌ തവരക്കാട്ട്‌ മത്തായിയുടെ തെങ്ങില്‍ മുകളിലാണ്‌ ഒരാഴ്‌ചയായി താമസം. വനത്തില്‍ നിന്നും വന്നെത്തിയ ഇവളുടെ പ്രധാന വിനോദം സ്വന്തം മുഖവും ശരീരവും കണ്ണാടിയില്‍ കണ്ട്‌ ആസ്വദിക്കലാണ്‌. കാഴ്‌ചയില്‍ പൂര്‍ണ ഗര്‍ഭിണിയെന്ന്‌ തോന്നിക്കുന്ന ഈ കുരങ്ങ്‌ പരിസരത്തെ കണ്ണാടികള്‍ മാത്രമല്ല, ഭക്ഷണ സാധനങ്ങളും അടിച്ചുമാറ്റാന്‍ വിരുതുള്ളവളാണ്‌. മോഷണം ഭയന്ന്‌ പരിസരവാസികള്‍ വീട്‌പൂട്ടി സൂക്ഷിച്ചെങ്കിലും ഓടിളക്കി അകത്ത്‌ കടക്കുന്ന ഇവള്‍ മോഷണം തുടര്‍ന്നുവരികയാണ്‌. പരിസരത്തുള്ളവര്‍ ആഹാരം നല്‍കിയാലും പറ്റുമെങ്കില്‍ വീടിനുള്ളില്‍ കയറി മോഷ്ടിക്കുകയും ചെയ്യും. മിക്കവാറും എല്ലാ വീടുകളിലെയും കണ്ണാടി ഇവള്‍ അപഹരിച്ചുകഴിഞ്ഞു. ഇടവേളകളിലും രാവിലെയും കണ്ണാടി നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ഇവളുടെ പ്രവൃത്തികള്‍ കണ്ട്‌ ആഹ്‌്‌ളാദിക്കുന്നവര്‍ക്കു പോലും ഈ സുന്ദരി എപ്പോഴാണ്‌ അക്രമകാരിയാവുകയെന്ന പേടി ഇല്ലാതില്ല.

തേജസ്‌ 05-09-08